രാജക്കാട്: അച്ഛനും മകനും ചേർന്ന് ഏലയ്ക്ക മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച രാത്രി പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന മൂന്ന് ചാക്ക് ഏലയ്ക്ക മോഷ്ടിച്ച കേസിലാണ് കാമാക്ഷി വലിയപറമ്പിൽ വിപിൻ (22) അറസ്റ്റിലായത്. വിപിനും പിതാവ് ബിജുവും ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ബിജു ഒളിവിലാണ്. അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തമ്പാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ പേത്തൊട്ടിയിൽ നിന്ന് ഏലയ്ക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു. സംശയം തോന്നിയ ജോയി സവാരി പോയില്ല. രാത്രിയിൽ പതിവ് പരിശോധനയ്ക്കെത്തിയ ശാന്തമ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡിൽ പ്രതി ബൈക്കിൽ ഒരു ചാക്ക് ഏലയ്ക്കയുമായി പോകുന്നത് കണ്ടു. പൊലീസിനെ കണ്ടയുടൻ പ്രതി ബൈക്ക് മറിച്ചിട്ട ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി. ഇയാൾ ഉപേക്ഷിച്ചു പോയ ബാഗിൽ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലീസിന് ലഭിക്കുന്നത്. ബാഗിൽ ഉണ്ടായിരുന്ന വാഹന വിൽപന കരാറിൽ വിപിന്റെ ഫോൺ നമ്പറുണ്ടായിരുന്നു. ഫോൺ നമ്പർ ട്രേസ് ചെയ്‌തപ്പോൾ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തിൽ ഇയാൾ പോകുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം വാഹനത്തിൽ വെള്ളത്തൂവൽ പവർഹൗസ് ഭാഗത്ത് വച്ച് ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.