നെടുങ്കണ്ടം : ബിഎഡ് കോളേജിന് എം എം മണിഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു. നിലവിൽ സിപാസിന്റെ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ടെൻണ്ടർ ക്ഷണിച്ച് ഉടൻ കെട്ടിടം പണി തുടങ്ങുമെന്ന് കോളേജ് വികസന സമിതി കൺവീനർ പി. എൻ വിജയൻ, കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂർ എന്നിവർ അറിയിച്ചു. വരുന്ന രണ്ടു മൂന്നുവർഷങ്ങൾക്കുള്ളിൽ ഇന്റഗ്രേറ്റേഡ് ബിഎഡ് കോഴ്സ് നടപ്പാക്കി പുതിയ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറാനൊരുങ്ങുകയാണ് ഈ കലാലയം. ഇന്റഗ്രേറ്റഡ് കോളേജായി ഉയർത്തുന്നതിന്നുള്ള അടിസ്ഥാന യോഗ്യതയായ അഞ്ച് ഏക്കർ സ്ഥലസൗകര്യം നെടുങ്കണ്ടം ബിഎഡ് കോളേജിനുണ്ട്. ഇന്റഗ്രേറ്റഡ് കോഴ്സുകൾ തുടങ്ങുന്നതിന് പുതിയ കെട്ടിട സമുച്ചയം ഇനി ആവശ്യമായിട്ടുള്ളത്. ഓഡിറ്റോറിയം, മൾട്ടി പർപ്പസ് ഹാൾ, കാന്റീൻ, ഹെൽത്ത് ക്ളബ്, യോഗ റൂം, വിവിധ ലാബ് സൗകര്യങ്ങൾ 15 ഓളം പുതിയ കാളാസ് മുറികൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ വരുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിലെ ഏറ്റവും മികച്ച അദ്ധ്യാപന പരിശീലകലാലയമാകാൻ ഈ കോളേജ് ഇതോടൊപ്പം ഒരുങ്ങുകയാണ്. കഴിഞ്ഞ 5 വർഷത്തോളം എംജി യൂണിവേഴ്സിറ്റിക്കു കീഴിൽ ഏറ്റവും മികച്ച വിജയശതമാനവും യൂണിവേഴ്സിറ്റി റാങ്കുകളും കരസ്ഥമാക്കി ശ്രദ്ധേയമായ വിജയങ്ങൾ ഈ കലാലയം കാഴ്ചവെച്ചിരുന്നു. മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ കോളേജിന് സാധിച്ചു.