മയ്യിൽ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പുല്ലൂപ്പിക്കടവ് പദ്ധതിയെ കരിവാരിത്തേക്കാനും അട്ടിമറിക്കാനും ശ്രമമെന്ന് ആരോപണം. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്ന് കെ.വി സുമേഷ് എം.എൽ.എ ഇടപെടുകയും സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകുകയും ചെയ്ത പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി റെക്കാർഡ് വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോഴാണ് ചിലർ കുപ്രചാരണങ്ങളുമായി രംഗത്തുവരുന്നത്. ഇക്കാര്യം തിരിച്ചറിയണമെന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ അറിയിച്ചു.

നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റുകൾ മാത്രമാണ് നിലവിൽ തുറന്നു കൊടുക്കാനുള്ളത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ടെക്നിക്കൽ കമ്മിറ്റി പരിശോധന നടത്തി മാത്രമേ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റുകൾ തുറക്കാൻ കഴിയൂ എന്നതിനാലാണ് പ്രസ്തുത അനുമതി വൈകിയിട്ടുള്ളത്. നിലവിൽ, വാക്ക് വേ, ഇരിപ്പിട സൗകര്യങ്ങൾ, ടോയ് ലറ്റ് എന്നിവ അടക്കമുള്ളവ സഞ്ചാരികൾക്ക് തുറന്നു നൽകിയിട്ടുണ്ട്.

രണ്ടാംഘട്ട പദ്ധതിക്ക് അനുമതി ലഭിക്കാതിരിക്കാനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഗൂഢ നീക്കമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്ന വേളയിൽ ഈ ടൂറിസം പദ്ധതിയെ അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ തന്നെ എല്ലാ ഏജൻസികളും വിശദമായി പരിശോധിച്ചതാണ്. കെൽ ലിമിറ്റഡിന്റെ എഞ്ചിനീയറിംഗ് വിഭാഗം, ഫയർഫോഴ്സ്, പി.ഡബ്ല്യു.ഡി, തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് ടെക്നിക്കൽ വിഭാഗം, ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പരിശോധിച്ചു. ഈ മാസം അവസാനത്തോടുകൂടി തന്നെ പദ്ധതിക്ക് ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതി ലഭ്യമാകാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സന്ദർശകർ 55,000

പുല്ലൂപ്പിക്കടവിൽ കഴിഞ്ഞ വർഷം സെപ്തംബർ മുതൽ 2024 ജൂലായ് വരെ 55,000 സന്ദർശകർ എത്തി ചേർന്നിട്ടുണ്ട്. ഈ കാലയളവിൽ പ്രസ്തുത കേന്ദ്രത്തിൽ നിന്നുള്ള വരുമാനം 9,49,890 രൂപയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച ഒരു ടൂറിസം കേന്ദ്രമായി പുല്ലൂപ്പിക്കടവ് ടൂറിസം ഡെസ്റ്റിനേഷൻ. ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഡി.പി.ആർ തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിനും ടൂറിസം വകുപ്പിനും സമർപ്പിച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ ടൂറിസം വികസനത്തിൽ പൊതുവിലും നാറാത്ത് ഗ്രാമപഞ്ചായത്തിൽ പ്രത്യേകിച്ചും വലിയ മുതൽക്കൂട്ടായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലൂപ്പി കടവ് ടൂറിസം പദ്ധതി.