after-operation
കീഴ്ത്താടിയെല്ലിന്റെ വലതുവശം കൃത്രിമമായി പുനർനിർമ്മിച്ചത് ഓപ്പറേഷന് ശേഷം

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ മുഖത്തിന്റെയും താടിയെല്ലുകളുടെയും വൈരൂപ്യങ്ങൾ, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ എന്നിവക്കുള്ള ചികിത്സ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനീകരിച്ചു. ടെമ്പറോ മാൻഡിബുലാർ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി ) ബാധിക്കുന്ന പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.

ഈ രോഗത്തിന് പലപ്പോഴും മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ കഠിനമായ വേദന അനുഭവിച്ച് നരകതുല്യ ജീവിതം നയിക്കുന്ന രോഗികൾക്ക് ഇത്തരം അവസ്ഥയിൽ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി) ആണ് ഏറ്റവും ഫലപ്രദം. സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയക്ക് വൻതുകയാണ് ഈടാക്കി വരുന്നത്. പരിയാരത്ത് ഇത്തരം രോഗികളിൽ മുഖത്തെ അസ്ഥികളുടെ സി.ടി.സ്‌കാൻ എടുത്തശേഷം മുഖത്തിന്റെ മാതൃക 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്നു. വളരെ ചുരുങ്ങിയ ചെലവിലാണ് നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ ചികിത്സ. താടിയെല്ലിനെ ബാധിക്കുന്ന ട്യൂമറുകളുടെ ചികിത്സയിലും ഇപ്പോൾ ഇതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ട്യൂമർ ബാധിച്ച മുഖത്തിന്റെ ഭാഗം കമ്പ്യൂട്ടർ പ്രോഗ്രാമറിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നു. ഇങ്ങനെ നീക്കം ചെയ്ത ഭാഗം ടൈറ്റാനിയം ഉപയോഗിച്ച് 3ഡി പ്രിന്റ് ചെയ്ത് പുനർനിർമിക്കുന്നു. ട്യൂമർ വളരെ കൃത്യതയോടെ സങ്കീർണ്ണമായ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനും നീക്കം ചെയ്ത ഭാഗം അപ്പോൾ തന്നെ വൈരൂപ്യങ്ങൾ ഇല്ലാതെ പുനർനിർമ്മിക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം സാധ്യമാകുന്നു. ഇതുവരെ ചെയ്ത ശസ്ത്രക്രിയകളെല്ലാം തന്നെ വൻവിജയമായതിന്റെ സന്തോഷത്തിലാണ് പരിയാരത്തെ മാക്സിലോഫേഷ്യൽ വിഭാഗം മേധാവിയായ ഡോ: സോണിയും ടീമംഗങ്ങളായ ഡോ:ടോണി, ഡോ: ജെറിൻ, ഡോ.സീന എന്നിവരും.

ചികിത്സാ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം

ഈയടുത്ത ദിവസം കണ്ണൂർ ജില്ലക്കാരനായ 23 വയസുള്ള യുവാവിന് കീഴ്ത്താടിയെല്ലിന്റെ ഒരു വശത്തിനെ ബാധിച്ച ട്യൂമർ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും താടിയെല്ലിന്റെ ജോയിന്റ് ഉൾപ്പെടെ പുനർ നിർമ്മിക്കുകയും ചെയ്തു. കാൽമുട്ട്, ഇടുപ്പ് എന്നീ സന്ധികൾ മാറ്റിവെക്കുന്നതു പോലെ താടിയെല്ലിന്റെ സന്ധിയും ഇപ്രകാരം മാറ്റിവെക്കാൻ സാധിക്കുന്നത് ചികിത്സാ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമാണ്. മുഖത്തിന്റെയും താടിയെല്ലുകളുടെയും വിവിധ രോഗങ്ങൾ, വൈരൂപ്യങ്ങൾ, മുച്ചിറി, മുറി അണ്ണാക്ക് എന്നിവക്ക് ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സ ഇവിടെ ലഭ്യമാണ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗത്തിൽ സൗജന്യ നിരക്കിൽ ഏർപ്പെടുത്തിയിട്ടുള്ള അതിനൂതനമായ ഈ ചികിത്സാ രീതികളെല്ലാം തന്നെ വടക്കെ മലബാറിലെ ഇത്തരം രോഗങ്ങൾ ബാധിച്ച് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് അങ്ങേയറ്റം ആശ്വാസമേകുന്നതാണ്.

ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്