photo-
കെ .കുഞ്ഞിമോൻ

കണ്ണൂർ: പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കി മക്കൾക്ക് വിദേശ ജോലിയും പെൺമക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന കുപ്രസിദ്ധ തട്ടിപ്പുകാരനെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കെ.കുഞ്ഞിമോനെയാണ് (53) കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശി അൻസാറിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

ഒരു പള്ളിയിൽ വച്ച് അൻസാറിനെ പരിചയപ്പെട്ട പ്രതി അൻസാറിന്റെ മകന് താമരശേരിയിലെ ഒരു ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലിയും മകളുടെ വിവാഹത്തിന് സ്വർണമുൾപ്പടെയുള്ള ലഭ്യമാക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. വിദേശ ജോലിക്കായി മെഡിക്കൽ പരിശോധന, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 60,000 രൂപ കൈപ്പറ്റുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്തംബർ 26ന് പ്രതി അൻസാറുമായി ബന്ധപ്പെടുകയും ചാരിറ്റി സ്ഥാപന നടത്തിപ്പുകാരിലെ പ്രമുഖൻ കണ്ണൂരിലെ ഒരാശുപത്രിയിൽ ചികിത്സയിലുണ്ടെന്നും വന്നു കാണണമെന്ന് നിർദേശിക്കുകയും ചെയ്തു. കൈയിലെന്തെങ്കിലും സ്വർണമുണ്ടെങ്കിൽ അത് മികച്ച വിലയ്ക്ക് മാറ്റിയെടുക്കാമെന്നും വിശ്വസിപ്പിച്ചു. ഇതു പ്രകാരം അൻസാർ പഴയ രണ്ട് വളയും രണ്ട് മാലയുമായാണ് എത്തിയത്. ആശുപത്രിക്ക് സമീപം കാത്തിരുന്ന പ്രതി തന്ത്രപൂർവം സ്വർണം കൈക്കലാക്കിയ ശേഷം ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

ആശുപത്രിയിൽ വച്ച് ഇയാൾ മുങ്ങി. പിന്നീട് പ്രതി പറഞ്ഞു കൊടുത്ത മുറിയിൽ എത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടത് അൻസാർ അറിയുന്നത്. ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിലെ സി.സി.ടി.വി കാമറ ദൃശ്യം ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന തട്ടിപ്പു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പലയിടങ്ങളിലും പല പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തി പോന്നിരുന്നത്. ചിലയിടങ്ങളിൽ സർക്കാർ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം സിം കാർഡുകളും പ്രതിയുടെ കൈയിലുണ്ടായിരന്നു. ഒരോയിടത്തും തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിക്കുന്ന സിം പിന്നീട് എറെക്കാലം ഉപയോഗിക്കാതെ മാറ്റി വെക്കുന്നതാണ് പ്രതിയുടെ രീതി. എസ്.ഐമാരായ അജയൻ, ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, ഷൈലേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.