
കണ്ണൂർ:വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ച 66 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിനായി അയച്ചു. രണ്ട് പരാതികൾ വീതം ജാഗ്രതാസമിതിയിലേക്കും ജില്ലാ നിയമസഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനായും അയച്ചു. 44 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.തദ്ദേശസ്ഥാപനങ്ങളിൽ ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണമെന്ന് കുഞ്ഞായിഷ പറഞ്ഞു. സ്വത്ത് തർക്കം, വഴിതർക്കം, സാമ്പത്തിക തർക്കം പോലുള്ള കേസുകൾ പരിഹരിക്കുവാൻ ജാഗ്രതാസമിതികൾക്ക് പരിശീലനം നൽകുന്നത് തുടരും.വിവാഹപൂർവ കൗൺസലിംഗ് നിർബന്ധമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.അഭിഭാഷകരായ കെ.പി.ഷിമ്മി, പ്രമീള, കൗൺസലർ മാനസ പി.ബാബു, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ മിനി ഉമേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എൻ.ഷാജിന, കെ.മിനി എന്നിവരും പങ്കെടുത്തു.