തളിപ്പറമ്പ്: ചിറവക്കിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം. തളിപ്പറമ്പ് നഗരത്തെ ഉൾപ്പെടെ ഗുരുതരമായി ബാധിക്കുന്ന കുരുക്കഴിക്കാൻ സിഗ്നൽ സംവിധാനമൊരുക്കിയിരിക്കുകയാണ് അധികൃതർ. ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ
26ന് രാവിലെ 11 മണിക്ക് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.

നഗരസഭ ചിറവക്കിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം നീണ്ടുപോയതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ദേശീയപാതയിൽ നിന്നും തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ദേശീയപാതയിൽ ഉൾപ്പെടെ ഗതാഗത തടസത്തിനിടയാക്കിയിരുന്നു.

സിഗ്നൽ പ്രവർത്തന സജ്ജമാകുന്നതോടെ ഈ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും സിഗ്നൽ സമയ ക്രമീകരണം താറുമാറാവുകയും ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്ന് ബസ് സ്റ്റോപ്പ് മാറ്റിയിട്ടുണ്ട്. ദേശീയപാതയോരത്ത് അക്കിപ്പറമ്പ് സ്‌കൂളിന് സമീപത്തായി സ്‌പോൺസർമാരെ കണ്ടെത്തി ബസ് ഷെൽട്ടർ നിർമ്മിച്ചു. തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബസുകൾ നിർത്തുന്ന സ്ഥലത്തും ബസ് ഷെൽട്ടർ നിർമ്മിച്ചിട്ടുണ്ട്.

ക്രമീകരണങ്ങളുടെ ഭാഗമായി നഗരസഭയിൽ ഭരണാധികാരികളും പൊലീസ്, ആർ.ടി.ഒ, ഓട്ടോറിക്ഷാ, ബസ് തൊഴിലാളി, മുതലാളി സംഘടനാ, രാഷ്ട്രീയ കക്ഷി, വ്യാപാരി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് അവലോകന യോഗം നടന്നു.

ചിറവക്കിലെ ഓട്ടോറിക്ഷകൾ തളിപ്പറമ്പ് ഭാഗത്തേക്ക് ദിശ മാറ്റി പാർക്ക് ചെയ്യാനും പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ എണ്ണം 10 ആക്കി പരിമിതപ്പെടുത്താനും തീരുമാനിച്ചു.

ശ്രീകണ്ഠപുരം, ആലക്കോട്, പയ്യന്നൂർ, പരിയാരം ഭാഗത്തേക്കുള്ള ബസുകൾ ദേശീയപാതയിൽ പുതിയതായി സ്ഥാപിച്ച ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റും. തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബസുകൾ പുതിയതായി നിർമ്മിച്ച ബസ് ഷെൽട്ടറിന് മുന്നിൽ നിർത്തുന്നത് സിഗ്നൽ നടപ്പിലാക്കുന്നതോടെ ഗതാഗത തടസത്തിനിടയാക്കുമെന്നതിനാൽ നിലവിലുള്ള സ്ഥലത്തു നിന്ന് മുന്നോട്ട് മാറി വേ ബ്രിഡ്ജിന് മുന്നിൽ നിർത്തി യാത്രക്കാരെ ഇറക്കുക.

കെൽട്രോണിന് ആണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് പരിപാലന ചുമതല നൽകിയിരിക്കുന്നത്. പൊലീസും ആർ.ടി.ഒ, നഗരസഭ പ്രതിനിധികളും കെൽട്രോണും ചേർന്ന് ലൈറ്റുകളുടെ ട്രയൽ പരിശോധന ഒരു മാസം മുമ്പ് നടത്തിയിരുന്നു. സിഗ്നൽ ലൈറ്റ് പ്രവർത്തന ക്ഷമമാകുന്നതോടെ ഉണ്ടാകുന്ന സാഹചര്യങ്ങൾ പഠിച്ച് ആവശ്യമെങ്കിൽ ഓട്ടോറിക്ഷാ പാർക്കിംഗ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നതിന് പൊലീസും ആർ.ടി.ഒയും ഇടപെടൽ നടത്തും.