കാസർകോട്: രോഗിയുമായി പോകുന്ന ആംബുലൻസിന്റെ വഴി മുടക്കൽ പതിവായതോടെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. നിലവിൽ ലൈസൻസ് സസ്‌പെന്റ് ചെയ്യലും പിഴ ഈടാക്കലുമാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിക്കാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഇക്കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ആവശ്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുകയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ആംബുലൻസിന് തടസ്സം സൃഷ്ടിക്കാതെ വണ്ടി ഓടിക്കുക എന്നത് ഡ്രൈവർമാരുടെ മര്യാദ ആണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ കാസർകോട് ഉണ്ടായതാണ് ഏറ്റവും ഒടുവിലെ സംഭവം. കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ആർ.ടി. ഒ കേസ് എടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനു മുന്നിലൂടെ കാറിൽ 15 കിലോമീറ്ററാണ് അഭ്യാസപ്രകടനം നടത്തിയത്. ആംബുലൻസ് സൈറൺ മുഴക്കിയിട്ടും കാർ മാറ്റി കൊടുത്തില്ല.

അമിത വേഗതയിൽ പോയ കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിക്കുകയും ചെയ്തു. കെ എൽ 48 കെ 9888 എന്ന കാറിൽ എത്തിയ സംഘമാണ് ആംബുലൻസിന്റെ വഴിമുടക്കിയത്. കാർ കൊടുവള്ളി സ്വദേശിയുടെ പേരിലാണ്. ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ടെന്നും കാസർകോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യും. കോടതിയാണ് പിഴ ഈടാക്കേണ്ടത്. കാസർകോട് കെയർവെൽ ആശുപത്രിയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടു പോകുകയായിരുന്നു ആംബുലൻസ്. കഴിഞ്ഞ ദിവസം തൃശൂർ പെരുമ്പിലാവിൽ ആംബുലൻസിനു മുന്നിൽ അപകടകരമായി കാർ ഓടിച്ച് തടസം സൃഷ്ടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ മാസം ഏഴിനായിരുന്നു സംഭവം.