രജീഷ് കുളങ്ങരയും ഇ. സ്വാലിഹയും ചാമ്പ്യന്മാർ
കണ്ണൂർ: വളപട്ടണം പുഴയുടെ ഓളങ്ങളെ തുഴക്കരുത്തിൽ കീഴടക്കി 'കണ്ണൂർ കയാക്കത്തോൺ 2024' ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ രജീഷ് കുളങ്ങരയും വനിതാ സിംഗിൾസിൽ ഇ. സ്വാലിഹയും ചാമ്പ്യന്മാരായി. രജീഷ് കുളങ്ങര ഒരു മണിക്കൂർ 25 മിനിറ്റ് 36 സെക്കന്റും ഇ. സ്വാലിഹ ഒരു മണിക്കൂർ 36 മിനിറ്റ് 55 സെക്കന്റും എടുത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ഡബിൾസിൽ ആദർശ് പി. അനിൽകുമാറും കെ.ആർ കണ്ണനും അടങ്ങിയ ടീം ഒന്നാമതെത്തി. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലും ഇവർക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. മിക്സഡ് ഡബിൾസിൽ ഷെയ്ബിൻ, നന്ദന ടീം ജേതാക്കളായി.
പുരുഷന്മാരുടെ സിംഗിൾസിൽ തേജസ് രാഘവ് രണ്ടാമതും എൻ.ആർ ആന്റണി മൂന്നാമതുമായി ഫിനിഷ് ചെയ്തു. വനിതകളുടെ സിംഗിൾസിൽ പി. ദിൽഷയും വിൻഷ ശരത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് പറശ്ശിനിക്കടവിൽ കെ.വി. സുമേഷ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്ന് രാവിലെ എട്ടിന് ആരംഭിച്ച മത്സരം പത്ത് മണിയോടെ അഴീക്കൽ തുറമുഖത്ത് അവസാനിച്ചു. 11 കിലോമീറ്റർ ദൂരത്തിലായിരുന്നു മത്സരം.
അഴീക്കൽ പോർട്ട് പരിസരത്ത് നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ സമ്മാനദാനം നടത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായി 86 മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. 2022 ൽ തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിന്റെ രണ്ടാം എഡിഷനാണ് നടന്നത്.