കണ്ണൂർ: കഴിഞ്ഞ ഒക്ടോബർ 19ന് കാണാതായ ചന്ദനക്കാംപാറയിലെ ജോബിഷ് ജോർജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ജോർജ് വർഗീസും ബന്ധുക്കളും രംഗത്ത്. മകന്റെ മരണത്തിൽ ശരിയായ അന്വേഷണം നടന്നില്ലെന്നും ഇത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പിതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ 19ന് താൻ ലോണെടുത്ത ആക്‌സിസ് ബാങ്കിന്റെ ഏജന്റിനെ കാണാനെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് കണ്ണൂരിലെത്തിയ ജോബിഷിന്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത് .

19ന് കാണാതായ ജോബിഷ് 21 വരെ കണ്ണൂരിൽ തന്നെയുള്ളതായി മൊബൈൽ ടവർ ലൊക്കേഷനിൽ വ്യക്തമായിട്ടുണ്ട്. ഇത് കുടുംബം പറഞ്ഞിട്ടും ഈ കാര്യത്തിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ല. കൂട്ടുകാരന്റെ ബൈക്കുമായാണ് ജോബിഷ് കണ്ണൂരിലെത്തിയത്. ഈ ബൈക്കും കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല. വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ജോബിഷിന് മറ്റ് കുടുംബ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു.

പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അംശം ആന്തരിക അവയവങ്ങളിൽ ഇല്ലെന്ന് കുടുംബം ആരോപിച്ചു. മുങ്ങിമരണമായതിനാൽ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച വളപട്ടണം പൊലീസ്. മകന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പിതാവ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബന്ധുക്കളായ ജോസ്, മോളി വർഗീസ്, ഡോളി എന്നിവരും പങ്കെടുത്തു.