തളിപ്പറമ്പ്: പറശ്ശിനി മടപ്പുര മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് രാവിലെ 9.46ന് കൊടിയേറുമെന്ന് മടപ്പുര കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.എം.സതീശൻ മടയന്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും.

ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രത ശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകുന്നേരം 3 മണിമുതൽ മലയിറക്കൽ, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. ഇതോടു കൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ചവരവുകൾ പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കും.

3ന് പുലർച്ചെ 5.30ന് തിരുവപ്പന. രാവിലെ 10 മണിയോടുകൂടി തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കും. 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. തുടർന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.

ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ 5, 6 തീയ്യതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളിയും, 7ന് രാത്രി 10 മണിക്ക് പത്മശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽ പാവക്കൂത്തും ഉണ്ടായിരിക്കും. ഉത്സവത്തിന് കരിമരുന്ന് പ്രയോഗം ഒഴിവാക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പി.എം.വിനോദ് കുമാർ, പി.സജീവൻ, ശരത് പ്രമോദ്, പി.എം.സുജിത്ത് കുമാർ, ടി.എം.സുജിത്ത് എന്നിവർ പങ്കെടുത്തു.

'കോലധാരി ആൾദൈവമല്ല"

കോലധാരി ആൾദൈവമായി പ്രത്യക്ഷപ്പെടുന്നത് മടപ്പുരക്കെതിരായ നീക്കമായതിനാൽ കോലാധാരിയോട് കോലം കെട്ടേണ്ടായെന്ന് മടയൻ നിർദ്ദേശം നല്കിയിട്ടുണ്ട്. മടപ്പുരയിൽ നിന്നും മുത്തപ്പന്റെ പ്രസാദമായി പയർ, തേങ്ങാപ്പൂൾ, ചായ എന്നിവയാണ് പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യുന്നത്. അരവണ പായസം മുത്തപ്പന്റെ പ്രസാദമായി നല്കുന്നില്ല. പുറത്ത് നിന്നും എത്തി പായസം വിലക്കുന്നവരോട് ശ്രീ മുത്തപ്പന്റെ പേര് മാറ്റണമെന്ന് നിർദേശം നൽകി.