കൽപ്പറ്റ: പെൺകുട്ടിയുമായി സംസാരിച്ചതിന്‌ പൊലീസ്‌ പോക്‌സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പുഴയിൽ ചാടി മരിച്ച രതിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാകേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ജില്ലാ പൊലീസ്‌ മേധാവിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചു നിൽ ക്കുന്നതിനിടെ നിരപരാധിയായ തന്നെ പൊലീസ്‌ പോക്‌സോ കേസിൽപ്പെടുത്തിയെന്ന് രതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നുണ്ട്. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപമുള്ള പുഴയിൽ നിന്ന് ഞായറാഴ്ച്ച രാവിലെ 11 നാണ് മൃതദേഹം കണ്ടെത്തിയത്. പോക്‌സോ കേസിൽ പ്രതിയായെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് മനസിലാക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ്‌ മേധാവി തപോഷ് ബസുമതരി പറഞ്ഞു. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.