കോഴിക്കോട്: കാൽപന്തുകളിയുടെ ആവേശം പെരുമ്പറകൊട്ടി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. സൂപ്പർലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഗ്യാലറികളിൽ ആരാധകരുടെ ആവേശം വാനോളമായിരുന്നു. സുപ്പർലീഗിലെ ആദ്യസെമിയായിരുന്നു ഇന്നലെ. കരുത്തരായെത്തി ഹോം ഗ്രൗണ്ടിൽ കാലിക്കറ്റിനെ വിറപ്പിക്കാമെന്ന് കരുതിയ തിരുവനന്തപുരം കൊമ്പൻസിന് അടിതെറ്റി. പെനാൾട്ടി ഷൂട്ടൗട്ടിലൂടെ ആദ്യപകുതിയിൽ ആദ്യ ഗോൾനേടിയ കൊമ്പൻസിനെ രണ്ട് ഗോൾ മടക്കിയാണ് കാലിക്കറ്റ് അടിയറവ് പറയിച്ചത്.
കളിയുടെ ആദ്യ പത്തുമിനുട്ട് കൊമ്പൻസിന്റെ കൈകളിലായിരുന്നെങ്കിൽ പിന്നീട് കാലിക്കറ്റ് കളം നിറഞ്ഞു.
ഇന്നാണ് രണ്ടാം സെമി. ഫോഴ്‌സ കൊച്ചിയും കണ്ണൂർ വാരിയേഴ്‌സും തമ്മിലാണ് മത്സരം പതിവു പോലെ വൈകീട്ട് 7.30ന് തുടങ്ങും. കാലിക്കറ്റിന് ഇന്ന് ആഘോഷ രാവാണ്. കാലിക്കറ്റിന്റെ വിജയാവേശമായി കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നായി ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. 10നാണ് ഫൈനൽ. ഇന്നലെ സെമിഫൈനൽ കാണാനെത്തിയത് 18,897 പേരാണ്.