
ബേപ്പൂർ: വാട്ടർ അതോറിറ്റിയുടെ കരാർ വാഹനത്തിൽ ചന്ദനം കടത്തിയ അഞ്ചുപേർ പിടിയിൽ. കോഴിക്കോട് മലാപ്പറമ്പിൽ വച്ചാണ് 40 കിലോ വരുന്ന 10 ചന്ദനമുട്ടികൾ കാറിന്റെ ഡിക്കിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം രൂപ വില മതിക്കുന്നു.
കാർ മലാപ്പറമ്പിലെ വാട്ടർ അതോറിറ്റി ഓഫീസ് വളപ്പിന് മുൻവശത്ത് നിറുത്തിയ നിലയിലായിരുന്നു. പ്രതികളായ കാർ ഡ്രൈവർ ശ്യാമപ്രസാദ് എൻ പന്തീരാങ്കാവ്, നൗഫൽ നല്ലളം , ഷാജുദ്ദീൻ ഒളവണ്ണ, അനിൽ സി.ടി പന്തിരാങ്കാവ്, മണി പി എം എന്നിവരെയും കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തിൽ എത്തിച്ചു. ശ്യാമപ്രസാദ് 4 വർഷമായി ഈ കാറിന്റെ ഡ്രൈവറാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ബാലുശേരി സ്വദേശി ടി.സി അതുൽഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.