 
കോഴിക്കോട്: വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് കോഴിക്കോട് നടത്തിയ ഹിയറിംഗിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. അത്തോളി കെ.എസ് .ഇ.ബി അസി. എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ഹാജരാവാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാവുകയോ റിപ്പോർട്ട് നൽകുകയോ നിശ്ചിത സമയത്തിനകം വിവരം നൽകുകയോ ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷണർ അത്തോളി കെ.എസ് .ഇ.ബി അസി.എൻജിനിയറുടെ ഓഫീസിൽ പ്രാഥമിക പരിശോധന നടത്തി. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയും അപ്പീൽ അധികാരിയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്പിഐഒ), അസി. എസ്പിഐഒ എന്നിവരെ നിയമിച്ചിട്ടില്ല. ഏഴു ദിവസത്തിനകം ബോർഡ് വെക്കാനും എസ്പിഐഒ യെ നിയമിക്കാനും കർശന നിർദ്ദേശം നൽകി. ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു.