img20241130
പ്രിയങ്ക ഗാന്ധി എം.പി.മുക്കത്ത് പ്രസംഗിക്കുന്നു

മുക്കം: വെയിലും ചൂടും വകവയ്ക്കാതെ രാഹുലിനെയും പ്രിയങ്കയേയും സ്വീകരിക്കാൻ ആയിരങ്ങളാണ് മുക്കത്തെത്തിയത്. എം.പിയായ ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെ മുക്കത്തെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. രാവിലെ മുതൽ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയാണ് മുക്കത്തെത്തിയത്. ഉച്ചയ്ക്ക് 1.15ഓടെ രാഹുലും പ്രിയങ്കയും മുക്കത്തെത്തി. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും വിജയാരവം പരിപാടിയെ ആവേശം കൊള്ളിച്ചു. ചരിത്രപരമായ ഭൂരിപക്ഷം നൽകി വയനാടിന്റെ ശബ്ദമാകാൻ പാർലമെൻ്റിലെത്തിച്ച ജനതയോട് നന്ദി പറഞ്ഞു കൊണ്ടാണ് ഇരുവരും പ്രസംഗം തുടങ്ങിയത്.

അടുത്ത തവണ വരുമ്പോൾ 'ജൂലൈ 30' കഫേയിൽ പോയി ചായ കുടിക്കും: രാഹുൽ ഗാന്ധി

മുക്കം: മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ദുരന്തത്തിൽ കുടുംബാംഗങ്ങളും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിലെ ഇരകളെ സഹായിക്കാൻ വേണ്ടി യു.ഡി.എഫ് പ്രവർത്തകർ സംസ്ഥാന സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ 11 പേരെ നഷ്ടമായ നൗഫൽ കുറച്ചു ദിവസം മുൻപ് കുടുംബത്തിന്റെ ഓർമയ്ക്കായി തുടങ്ങിയ 'കഫെ ജൂലൈ 30' ൽ അടുത്ത തവണ പോവുമെന്നും രാഹുൽ പറഞ്ഞു. അതവർക്ക് ആത്മവിശ്വാസവും ശക്തിയും നൽകും. ജനങ്ങളുടെ ഹൃദയം ഞങ്ങളിലാണ്. ബി.ജെ.പിയുടെ പ്രത്യശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തന്റെ പോരാട്ടം വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി: പ്രിയങ്ക ഗാന്ധി

മുക്കം: വയനാട് മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും കുറിച്ചും തനിക്ക് ആഴത്തിൽ അറിയാം, ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി തൻ്റെയടുത്ത് വരാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പോരാടുമെന്നും പ്രിയങ്ക ഗാന്ധി. 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഞാൻ പാർലമെൻ്റിൽ പോകുന്നത് വയനാട്ടിലെ ജനങ്ങൾക്കു വേണ്ടിയാണ്. ഇനി പാർലമെന്റിൽ താൻ ഉയർത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കുമെന്നും അവർ പറഞ്ഞു. കോഴിക്കോട്ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. മുരളീധരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, കോർഡിനേറ്റർ ടി. സിദ്ദീഖ് എം.എൽ.എ, ചീഫ് കോഡിനേറ്റർ സി.പി. ചെറിയ മുഹമ്മദ്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി.എം നിയാസ്, എം.എ റസാഖ്, കെ.സി അബു, കെ. ബാലനാരായണൻ, തിരുവമ്പാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. കാസിം, ജനറൽ കൺവീനർ ബാബു പൈക്കാട്ടിൽ, ട്രഷറർ ഷിനോയ് എടക്കെപ്പാറ, എൻ.കെ അബ്ദുറഹിമാൻ, സി.ജെ അൻ്റണി എന്നിവർ പങ്കെടുത്തു.