
കോട്ടയം : ജലടൂറിസത്തിന് മുതൽക്കൂട്ടാകുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് (സി.ബി.എൽ) താഴത്തങ്ങാടിയിൽ ആദ്യ തുഴയെറിയും. താഴത്തങ്ങാടി വള്ളംകളിക്കൊപ്പം സി.ബി.എൽ മത്സരങ്ങളുടെ ഉദ്ഘാടനത്തിനും താഴത്തങ്ങാടി വേദിയാകും. 16 നാണ് സി.ബി.എൽ മത്സരം. നെഹ്റു ട്രോഫിയോടെ തുടക്കമിടേണ്ട സി.ബി.എൽ വൈകിയെങ്കിലും പുതിയ ഫിക്സ്ചർ അനുസരിച്ച് വെട്ടിച്ചുരുക്കിയ ലീഗ് 16 മുതൽ ഡിസംബർ 21 വരെയാണ്. മുൻവർഷങ്ങളിൽ 11 വേദികളിലായിരുന്നെങ്കിൽ ഇത്തവണ ആറിടങ്ങളിലാണ്. വയനാട് ദുരന്തത്തെ തുടർന്ന് നെഹ്റുട്രോഫി വൈകിയതാണ് വേദികളുടെ എണ്ണംകുറയാൻ കാരണം. നെഹ്‌റുട്രോഫിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തിയ ചൂണ്ടൻ വള്ളങ്ങൾക്കാണ് സി.ബി.എൽ യോഗ്യത.
സി.ബി.എൽ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ നെഹ്‌റുട്രോഫിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ്, ഗ്രാന്റ് വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് വന്നതോടെ ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബുകൾ. വള്ളംകളി പ്രേമികളും ആവേശത്തിലാണ്. സി.ബി.എൽ ലക്ഷ്യമിട്ടാണ് വൻതുക മുടക്കി പ്രൊഫഷണൽ താരങ്ങളെ ഉൾപ്പെടുത്തി ക്ലബുകൾ നെഹ്‌റുട്രോഫിക്ക് പങ്കെടുത്തത്.
യോഗ്യത നേടിയാൽ 48 ലക്ഷം
സി.ബി.എൽ യോഗ്യത നേടിയാൽ ക്ലബിന് കുറഞ്ഞത് 48 ലക്ഷം രൂപ ലഭിക്കും. ഓരോ മത്സരത്തിലെയും വിജയികൾക്ക് അഞ്ചുലക്ഷം രൂപ വീതവും ലഭിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എൽ ഉപേക്ഷിക്കാൻ സർക്കാർ ആദ്യം ആലോചിച്ചെങ്കിലും സമ്മർദ്ദത്തെത്തുടർന്ന് തീരുമാനം മാറ്റി. വള്ളംകളി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റിൽ പ്രതിഷേധവും നടത്തിയിരുന്നു.
തീയതികൾ ഇങ്ങനെ
കൈനകരിയിൽ : 23 ന്
 ചെങ്ങന്നൂർ പാണ്ടനാട് : 30 ന്
 കരുവാറ്റയിൽ : ഡിസംബർ 7ന്
 കായംകുളത്ത് : ഡിസംബർ 14ന്
 കൊല്ലം പ്രസിഡന്റ്സ് ട്രോഫി : 21ന്
കുമരകത്തിനും ഗുണം
 ജലടൂറിസത്തിന് കൂടുതൽ ഊർജം
 വള്ളംകളി ആവശേത്തിലേയ്ക്ക് താഴത്തങ്ങാടി
 വിദേശ സഞ്ചാരികളുടെ സാന്നിദ്ധ്യം
 താഴത്തങ്ങാടി ഫെസ്റ്റും പുന:രാരംഭിക്കും