വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8നും 8.45 നും ഇടയിലാണ് കൊടിയേറ്റ്. വെള്ളി വിളക്കുകളും രണ്ട് സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻമാരും വൈക്കം മഹാദേവരുടെ തൃക്കൊടയേറ്റിന് അകമ്പടിയാകും. കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയും. കൊടിയേറ്റിന് ശേഷം അഷ്ടമിയുടെ ആദ്യ ശ്രീബലി നടക്കും. രാത്രി 9ന് കൊടിപ്പുറത്ത് വിളക്കും ഉണ്ടാവും. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി നാലു ഗോപുര നടകളും രാപ്പകൽ തുറന്നിടും. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയോട് ചേർന്ന് വൈദ്യുതി ദീപാലങ്കാരങ്ങളോടെ താൽക്കാലിക അലങ്കാര പന്തൽ ഒരുക്കുന്നുണ്ട്. ഇവിടെ പോലിസ് കൺട്രോൾ റൂമും കുടിവെള്ള കേന്ദ്രവും പ്രാതലിൽ പങ്കെടുക്കുവാൻ എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു ബാരക്കോഡും സ്ഥാപിക്കും. ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ദേവസ്വം ബോർഡിന്റെ പ്രാതൽ ഏഴാം ഉത്സവ ദിനമാണ് ആരംഭിക്കുക.അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. അഞ്ച്, ആറ്, എട്ട് , പതിനൊന്ന് ഉൽസവ ദിവസങ്ങളിൽ ഉച്ചക്ക് 12ന് നടക്കുന്ന ഉത്സവബലി, ആറാം ഉത്സവ നാളിൽ ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി രാത്രി 11ന് കൂടിപ്പൂജ, ഏഴാം ഉത്സവ ദിനത്തിൽ രാവിലെ 8 നടക്കുന്ന ശ്രീബലി, രാത്രി 11 ന് നടക്കുന്ന ഋഷഭവാഹനമെഴുന്നള്ളിപ്പ് പത്താം ഉത്സവ നാളിൽ രാവിലെ 10ന് നടക്കുന്ന വലിയ ശ്രീബലി, രാത്രി 11 ന് നടക്കുന്ന വലിയ വിളക്ക്, വൈക്കത്തഷ്ടമി ദിനത്തിൽ രാവിലെ 4.30 ന് നടക്കുന്ന അഷ്ടമി ദർശനം, 11 ന് പ്രാതൽ, രാത്രി 10 ന് അഷ്ടമി വിളക്ക്,ഉദയനാപുരത്തപ്പന്റെ വരവ്, ദേശദേവതമാരുടെ എഴുന്നള്ളത്ത്, വലിയ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കയ്മളുടെ വരവ്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയെല്ലാം അഷ്ടമിയുടെ പ്രധാനവും ആകർഷകവുമായ ചടങ്ങുകളാണ്.
കൊടിയേറ്ററിയിപ്പ് ഇന്ന്
മഹാദേവേ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് ഇന്ന് നടക്കും. ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിൽ കൊടിയേറ്ററിയിക്കും. ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്ററിയിക്കുന്നത്. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർകുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി കൊടിയേറ്ററിയിക്കും.
കോപ്പുതൂക്കൽ ഇന്ന്
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ ഇന്ന് ക്ഷേത്രകലവറയിൽ നടക്കും. രാവിലെ 6.45 നും 8.45 നും ഇടയിലാണ് കോപ്പു തൂക്കൽ.
വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരി അഷ്ടമിക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാത്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവുമാണ് അളന്ന് നൽകുക: ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ആർ.ശ്രീലത കോപ്പു തൂക്കലിന് കാർമ്മികത്വം വഹിക്കും. വൈക്കത്തഷ്ടമി ക്ക് മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യവേല ഇന്ന് സമാപിക്കും. സമാപന സന്ധ്യവേല വടയാർ സമൂഹമാണ് നടത്തുന്നത്.
1000 പേർക്ക് അന്നദാനം
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സത്തിനായി ക്ഷേത്ര ഊട്ടുപുരയും സജീവം. കൊടിയേറ്റ് ദിനം ആരംഭിച്ച അന്നദാനവും അത്താഴ ഊട്ടും കാർത്തിക നാൾ വരെ തുടരും. കാർത്തിക നാളിൽ പതിനായിരം ഭക്തർക്ക് അന്നദാനവും 2000 പേർക്ക് അത്താഴവും നൽകും.
ചിത്രങ്ങൾ
ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഭക്തർക്കായി ഭക്ഷണം ഒരുക്കുന്നു.
ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന എഴുന്നള്ളിപ്പ്