കോട്ടയം: ഗുണനിലവാരം ഇല്ലാത്ത ഉപ്പ് വിൽക്കാനെത്തിച്ച വിതരണക്കാർക്കും ഉത്പാദകർക്കും പിഴ. ഗുണനിലവാരമില്ലാത്ത ടാറ്റാ അയഡൈസ്ഡ് ക്രിസ്റ്റൽ സോൾട്ട് എന്ന ഉൽപന്നം വിറ്റതിന് ഉത്പാദകരായ ശ്രീമീനാക്ഷി സോൾട്ട് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് തൂത്തുക്കൂടി എന്ന സ്ഥാപനത്തിന് 1.2 ലക്ഷം രൂപയും, മാർക്കറ്റിംഗ് നടത്തിയ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന് ഒരു ലക്ഷം രൂപയുമാണ് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും അഡ്ജുഡിക്കേറ്റിങ് ഓഫീസറുമായ ഡി.രഞ്ജിത്ത് പിഴ ഈടാക്കാൻ നിർദേശിച്ചത്.
മറ്റൊരുകേസിൽ ഗംഗ അയഡൈസ്ഡ് ക്രിസ്റ്റൽ സോൾട്ടിന്റെ ഉത്പാദനം, വിതരണം എന്നിവ നടത്തിയതിന് ബ്രില്ല്യന്റ് സോൾട്ട് റിഫൈനറിൽ തൂത്തുക്കുടി എന്ന സ്ഥാപനം 1,20000 രൂപ പിഴ അടയ്ക്കണം.
ലേബൽ വിവരങ്ങൾ തെറ്റായി നൽകിയതായി കണ്ടെത്തിയ ഹെർഷേ സോയാമിൽക്കിന്റെ വില്ന നടത്തിയതിന് ചങ്ങനാശേരി റിലയൻസ് റീറ്റെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന് 25000 രൂപയും ഉത്പാദകരായ ഹെർഷേ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 110000 രൂപയും പിഴയിട്ടു.
ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കോട്ടയം കുമാരനല്ലൂരുള്ള തലശ്ശേരി റസ്റ്ററന്റ് എന്ന സ്ഥാപനത്തിന് 96000 രൂപയും പിഴ ചുമത്തി.
എല്ലാ ഭക്ഷ്യവ്യവസായികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളിൽ ഉൽപന്നം, സംസ്‌കരണം. ഇറക്കുമതി, വിതരണം, വിൽപ്പന എന്നിവയുടെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം 2006 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ അനസ് അറിയിച്ചു.