kseb

പാലാ: പാലാ വൈദ്യുതി ഭവനിലെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു)​ എക്സിക്യുട്ടീവ് എൻജിനിയറുടെ തസ്തികയിൽ രണ്ട് പേർ. ശമ്പളയിനത്തിൽ പ്രതിമാസം ഒന്നരലക്ഷത്തോളം രൂപയാണ് ചെലവ്. ഒരാൾക്ക് ഒരുപണിയുമില്ലെന്നാണ് ആക്ഷേപം. ഈ വർഷം പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി മലപ്പുറം ട്രാൻസ്മിഷൻ ഡിവിഷനിൽ നിന്ന് എക്സിക്യുട്ടീവ് എൻജിനിയറായി എസ്. ബാബുജാനെ നിയമിച്ചു. മുൻപ് പാലാ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ആയിരിക്കെ കീഴ്ജീവനക്കാരനെ മർദ്ദിച്ചെന്ന ആക്ഷേപത്തെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു ഇയാൾ. പിന്നീട് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റുകയായിരുന്നു. ഈ വർഷം നടന്ന പൊതു സ്ഥലംമാറ്റം ഓൺലൈൻ ആയി നടക്കുന്നതുമൂലം പാലായിലെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ബാബുജാൻ നിയമിതനായി. സസ്‌പെൻഷനെ തുടർന്നുള്ള അച്ചടക്ക നടപടി പൂർത്തിയാക്കാത്തതിനാൽ ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കെ.എസ്.ഇ.ബി ചെയർമാന് പരാതി നൽകിയിരുന്നു. തുടർന്ന് ബാബുജാനെ പാലാ സബ് സ്റ്റേഷനിലെ പ്രസരണവിഭാഗം എക്സിക്യുട്ടീവ് എൻജിനിയറായി മാറ്റി നിയമിച്ചു. ഇദ്ദേഹം വഹിച്ചിരുന്ന തസ്തികയിലേക്ക് സിന്ധു അലക്സിനെ നിയമിച്ചു. ഇതിനിടെ ബാബുജാൻ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി പി.എം.യു ഓഫീസിൽ തുടർന്നു. പുതിയതായി നിയമനം ലഭിച്ചയാൾ ചുമതലയേറ്റതോടെ രണ്ടുമാസമായി ഒരേതസ്തികയിൽ രണ്ട് എക്സി.എൻജിനിയർമാരായി.