crime

ഭോപ്പാല്‍: ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഭാര്യയെ കൊണ്ട് രക്തം വീണ കിടക്ക വൃത്തിയാക്കിപ്പിച്ച് ആശുപത്രി അധികൃതര്‍. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് കിടക്ക വൃത്തിയാക്കിപ്പിച്ചുവെന്നാണ് പരാതി. മദ്ധ്യപ്രദേശിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതി ഒരു തുണി കൊണ്ട് കിടക്കയിലെ രക്തം തുടച്ച് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ തെളിവ് ശേഖരിക്കാന്‍ രക്തം പുരണ്ട വസ്ത്രം വേണമെന്ന് പറഞ്ഞ യുവതി കിടക്ക തുടച്ചെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. ദിന്ദോരി ജില്ലയിലെ ലാല്‍പുര്‍ ഗ്രാമത്തില്‍ ഒരു ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അച്ഛനും മൂന്ന് ആണ്‍മക്കള്‍ക്കും വെടിയേറ്റത്. വെടിയേറ്റവരില്‍ അച്ഛനും ഒരു മകനും തല്‍ക്ഷണം മരിച്ചു.

മറ്റ് മക്കളായ ശിവ്രാജ്, രാംരാജ് എന്നിവരെ ഉടന്‍ ഗദസാരായിയിലെ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. എന്നാല്‍ ശിവ്രാജിനെ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ റോഷ്നിയ്ക്കാണ് ആശുപത്രിയിലെ കിടക്ക വൃത്തിയാക്കേണ്ടിവന്നത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാണ് റോഷ്നി ആശുപത്രിക്കിടക്കയിലെ രക്തം തുടച്ചുമാറ്റുന്നത്. ഇവരുടെ മറ്റേക്കയ്യില്‍ രക്തം പുരണ്ട വസ്ത്രങ്ങളുള്ളതും വീഡിയോയില്‍ വ്യക്തമാണ്.