
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാനത്തോടെ എത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ ഡിസംബർ 08 ഞായറാഴ്ച നടക്കും.
പുലർച്ചെ 4 ന് നിർമ്മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി കൈമാറുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്ര ടൂറിസം പെട്രോളിയം & പ്രകൃതിവാതകം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും , ഭാര്യ രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും RC ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ സമൂഹിക പ്രവർത്തകനുമായ റെജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11 ന് 500 ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട് 5ന് കുട്ടനാട് എം.എൽ എ തോമസ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷതയിൽ നടക്കു സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും.മാവേലിക്കര എം.പി കൊടിക്കുിൽ സുരേഷ് ഉദ്ഘാടനം ചെയ്യും ക്ഷേത്ര മുഖ്യാ കാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, തിരുവല്ല മുൻസിപ്പിൽ ചെയർ പേഴ്സൺ അനു ജോർജജ്, മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരമ്യ കെ , ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്,തലവടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറുമായ കൊച്ചുമോൾ ഉത്തമൻ, ABASS അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാർ, ശ്രീ മാന്നാർ അബ്ദുൾ ലത്തീഫ് ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ് ,സെക്രട്ടറി സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും.
വിവിധ ഇൻഫർമേഷൻ സെന്ററുകളിൽ 1500ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും. ഭക്തരുടെ പ്രാഥമീകാ വശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പോലീസ്, കെ.എസ്. ആർ.റ്റി.സി., ആരോഗ്യതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ.
ക്ഷേത്ര മാനേജിങ്ങ് ട്രസ്റ്റ് & ചീഫ് അഡ്മിനിസ്‌ട്രേറ്റർ മണിക്കുട്ടൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.