ind-vs-nz

മുംബയ്: പരമ്പര കൈവിട്ടുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടമുറപ്പിക്കാന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് മുംബയ് ടെസ്റ്റില്‍ നേരിയ മേല്‍ക്കൈ. വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ന്യൂസിലാന്‍ഡിന്റെ ലീഡ് 143 റണ്‍സ് മാത്രമാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 171ന് ഒമ്പത് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.
കുത്തിത്തിരിയുന്ന പിച്ചില്‍ ചെറിയ വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ പോലും വിയര്‍പ്പൊഴുക്കേണ്ടി വരും രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 28 റണ്‍സ് ലീഡ് ലഭിച്ചിരുന്നു.

സ്‌കോര്‍ (രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍): ന്യൂസിലാന്‍ഡ് 235 & 171-9 | ഇന്ത്യ 263

ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡിനെ 235 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 263 റണ്‍സാണ് നേടിയത്. 86ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ശുഭ്മാന്‍ ഗില്‍ (90), റിഷഭ് പന്ത് (60) എന്നിവരുടെ പ്രകടനമാണ് ലീഡ് നേടാന്‍ സഹായിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 96 റണ്‍സ് ഒരവസരത്തില്‍ ഇന്ത്യയെ 180ന് നാല് എന്ന ശക്തമായ നിലയില്‍ എത്തിച്ചതാണ്. എന്നാല്‍ പന്തും ഗില്ലും പുറത്തായ ശേഷം പിന്നീട് വന്നവരില്‍ സുന്ദര്‍ (38*) ഒഴികെ ആരും തിളങ്ങാത്തത് തിരിച്ചടിയായി.

രവീന്ദ്ര ജഡേജ (14), സര്‍ഫറാസ് ഖാന്‍ (0), രവിചന്ദ്രന്‍ അശ്വിന്‍ (6), ആകാശ് ദീപ് (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ന്യൂസിലാന്‍ഡിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 28 റണ്‍സ് കടവുമായി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രവീന്ദ്ര ജഡേജ നാല് വിക്കറ്റുകളും രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. സുന്ദര്‍, ആകാശ് ദീപ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

51 രണ്‍സ് നേടിയ വില്‍ യങ് മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. ഡെവോണ്‍ കോണ്‍വേ (22), ഡാരില്‍ മിച്ചല്‍ (21) ഗ്ലെന്‍ ഫിലിപ്‌സ് (26) റണ്‍സ് വീതം നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ടോം ലതാം (1), രചിന്‍ രവീന്ദ്ര (4), ടോം ബ്ലണ്ടല്‍ (4), എന്നിവര്‍ നിരാശപ്പെടുത്തി.