sandeep-varier

പാലക്കാട്: സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ. തനിക്ക് നിരവധി അപമാനങ്ങൾ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറിനുമെതിരെ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സന്ദീപ് വാര്യർ പറഞ്ഞത്:

അപമാനിതനായതിനാൽ പാലക്കാട്ടെ പ്രചാരണത്തിന് ഇറങ്ങില്ല. സി കൃഷ്‌ണകുമാർ സ്ഥിരം സ്ഥാനാർത്ഥിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴിവാക്കലുകൾ ഉൾപ്പെടെ നിരവധി പരിപാടികളിൽ നിന്നെന്നെ മാറ്റിനിർത്തി. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികൾ എന്നെ അറിയിച്ചില്ല. അഖിലേന്ത്യാ പ്രസിഡന്റ് വന്ന പരിപാടിയും എന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ പോലും ഇടംനൽകിയില്ല.

സംഘടനയോട് ആത്മാർത്ഥതയുള്ള ഒരാൾക്ക് പോലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാനാകില്ല എന്നത് 2021ലും ഓർമവേണമായിരുന്നു. ഞാൻ നേരിട്ട വിഷമം പാർട്ടിയിലെ മുതിർന്ന ആളുകളെ അറിയിച്ചിരുന്നു. അവർ വന്ന് എന്നെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ വരുന്നത്. ആശ്വാസവാക്കല്ല, പ്രവർത്തിക്കണം എന്ന് മാത്രമാണ് അവർ എന്നോട് പറയുന്നത്.

എന്നെ സംസ്ഥാന പ്രസിഡന്റ് വിളിച്ചിരുന്നു. പ്രചാരണത്തിന് ഇറങ്ങണം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അഞ്ചോ ആറോ ദിവസമായി. പ്രചാരണത്തിന് വരണമെന്നതിനപ്പുറം ഏതെങ്കിലും ക്രിയാത്മകമായ നടപടി ഉണ്ടായില്ല. കൃഷ്‌ണകുമാറിനേക്കാൾ പ്രായം കുറഞ്ഞയാൾ എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷങ്ങൾ ജീവിതത്തിലുണ്ടായിരുന്നു. ഇനി ഓടിയെത്തണമെന്നില്ല.

പ്രതികരിക്കാൻ കുറേ ദിവസങ്ങളായി സമ്മർദമുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ മൗനം പാലിച്ചു. എന്നാൽ, ആ മൗനത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് എനിക്ക് തോന്നി. അസത്യമായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്. എന്റെ അമ്മ അഞ്ചാറ് വർഷം കിടപ്പിലായിരുന്നു. ആ സമയത്ത് സംഘത്തിന്റെ കാര്യാലയം നിർമിക്കാനായി അമ്മ സ്ഥലം നൽകാൻ തയാറായി. എന്നിട്ടും സി കൃഷ്‌ണകുമാർ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കൾ ഇവിടെ വന്നില്ല. പാർട്ടിയുടേതായി ഒരു റീത്ത് പോലും വച്ചില്ല.