pic

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കനേഡിയൻ സർക്കാർ തീവ്രവാദ ശക്തികൾക്ക് രാഷ്ട്രീയ ഇടംനൽകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ ഓസ്‌ട്രേലിയയിലെ കാൻബെറയിൽ ഔദ്യോഗിക സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം വളരെ ആശങ്കാജനകമാണെന്ന് ജയശങ്കർ വ്യക്തമാക്കി. കൃത്യമായ വിശദാംശങ്ങൾ നൽകാതെ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന കാനഡയുടെ സമീപനത്തെയും വിമർശിച്ചു.

ഞായറാഴ്ച ക്ഷേത്രാങ്കണത്തിലേക്ക് അതിക്രമിച്ച് കയറി ഖാലിസ്ഥാൻവാദികൾ സ്‌ത്രീകളെയും കുട്ടികളളെയുമടക്കം ക്രൂരമായി മർദ്ദിച്ചിരുന്നു. മൂന്നുപേർ അറസ്റ്റിലായി. സംഭവത്തിൽ ഉൾപ്പെട്ട ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

അതേ സമയം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അക്രമികളായ ഗ്രൂപ്പിന്റെ പേര് പറയാതെ സംഭവം 'സ്വീകാര്യമല്ല' എന്ന് പറഞ്ഞതും വ്യാപക പ്രതിഷേധത്തിന് കാരണമായി. ‌ട്രൂഡോയുടെ പിന്തുണയോടെ ഖാലിസ്ഥാൻ ഭീകരർ കാനഡയിൽ അഴിഞ്ഞാടുന്നതായും  ഇന്ത്യാവിരുദ്ധ അന്തരീക്ഷം വളർത്തുന്നെന്നും വിമർശനം ഉയരുന്നു. ഇതിനിടെ കാനഡയിൽ ആയിരക്കണക്കിന് പേർ ഹിന്ദു സമൂഹത്തിന് ഐക്യ‌‌ദാർഢ്യവുമായി റാലികളിൽ അണിനിരന്നു.