fishing

കൊച്ചി: പൊക്കാളിപ്പാടത്തെ വിത്തുവിതയുടെയും കടലിലെ കൂടുമത്സ്യ കൃഷിയുടെയും മേല്‍നോട്ടത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെയും സി.എം.എഫ്.ആര്‍.ഐയുടെയും സംയുക്ത പദ്ധതി 'ടേക് ഓഫ്' ചെയ്യുന്നു. കടല്‍ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടര്‍വാട്ടര്‍ ഇമേജിംഗ്, ജലാശയ മാപ്പിംഗ് എന്നിങ്ങനെ എല്ലാ ജോലികളും ഡ്രോണുകള്‍ ഏറ്റെടുക്കും.കൂടുകളില്‍ കൃഷി ചെയ്യുന്ന മത്സ്യങ്ങളുടെ ആരോഗ്യ നിരീക്ഷണം, തീറ്റ വിതരണം, സെന്‍സറുകള്‍ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പരിശോധന തുടങ്ങിയവ ഇതോടെ എളുപ്പമാകും. ഫാമുകളില്‍ നിന്ന് ജീവനുള്ള മത്സ്യങ്ങളെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കഴിയും. കൂടുകൃഷിക്ക് വെല്ലുവിളിയാകുന്ന ആല്‍ഗകള്‍ പെരുകുന്നതിന് മുന്‍പ് കണ്ടെത്താനും കഴിയും. വേമ്പനാട്ട് കായലിലെ ജലത്തിന്റെ ഗുണനിലവാരവും ഇതിലൂടെ വിലയിരുത്താം.


'കുഞ്ഞന്‍' രക്ഷകന്‍

തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളെ നിരീക്ഷിക്കാന്‍ കഴിയുന്നതിലൂടെ ഇവയുടെ സുരക്ഷ ഉറപ്പാക്കാം.

രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ എത്തിക്കാം.
ഉപരിതലമത്സ്യങ്ങള്‍ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് മീന്‍പിടിത്തം എളുപ്പമാക്കാം


കര്‍ഷകര്‍ക്ക് ശില്പശാല

ഡ്രോണ്‍പദ്ധതിയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കുമായി നടത്തുന്ന ശില്പശാല സി.എം.എഫ്.ആര്‍.ഐയില്‍ നവംബര്‍ എട്ടിന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.