
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായതിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമിതി അന്വേഷണം പൂർത്തിയാക്കി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
.
30 ഡിഗ്രി ടെലിസ്കോപ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടാകുന്നതിന് മുമ്പ് ഒരു മാസം ശരാശരി എത്ര ശസ്ത്രക്രിയകളാണ് നടത്തിയിരുന്നതെന്നും തകരാർ പരിഹരിച്ച ശേഷം ഒരു മാസം എത്ര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഒരു അഡീഷണൽ റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ എത്ര ശസ്ത്രക്രിയകൾ നടത്താനുണ്ടെന്നും ചട്ടലംഘനം നടത്തിയ സീനീയർ ഫാക്കൽറ്റിമാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ ഓഫീസർ, നഴ്സിംഗ് വിഭാഗം ജോയിന്റ് ഡയറക്ടർ, സർജിക്കൽ ഗാസ്ട്രോ എന്റോളജി വിഭാഗം മേധാവി എന്നിവർ അംഗങ്ങളായി ഒരു അന്വേഷണ കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
2022-23 ൽ എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങിയ 30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോളജി വിഭാഗത്തിലെ സങ്കീർണവും വിലയേറിയതും അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഉപകരണങ്ങൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കൽറ്റിക്കും നഴ്സിംഗ് അസിസ്റ്റന്റ്മാർക്കും മാർഗ നിർദേശങ്ങൾ നൽകിയിരുന്നില്ല. ഓപ്പറേഷൻ തീയറ്ററിൽ സീനിയർ യൂറോളജി ഫാക്കൽറ്റികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതിഉയർന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഉപകരണങ്ങൾ കേടായത് ആകസ്മികമായാണോ അതോ മനഃപൂർവ്വമാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണത്തിന് മറ്റൊരു അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ കമ്മീഷൻ സർക്കാരിനെ അറിയിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ സീനീയർ ഫാക്കൽറ്റിമാർ ചട്ടലംഘനം നടത്തിയതും യൂണിറ്റ് ചീഫ് അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാകാത്തതും ഗുരുതരവീഴ്ചയായി കണക്കാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. ജി.എസ് ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ജനുവരിയിലെ സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.