
മുംബയ്: നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി വിക്രം എന്നറിയപ്പെടുന്ന ഭിക്കാറാം അറസ്റ്രിൽ.
കർണാടകയിൽ നിന്ന് അറസ്റ്റുചെയ്ത ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. മഹാരാഷ്ട്ര എ.ടി.എസിന്റെ (ആന്റി ടെററിസം സ്‌ക്വാഡ്) നിർദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഭിക്കാറാം അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ ആരാധകനാണെന്നാണ് പറയുന്നത്. പ്രാദേശിക മാദ്ധ്യമത്തിൽ വാർത്ത കാണുന്നതിനിടെ പെട്ടെന്ന് മുംബയ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണം തുടരുമെന്നും മുംബയ് പൊലീസ് അറിയിച്ചു.
'ഇതു ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ്. സൽമാൻ ഖാന് ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി രൂപ നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്" - എന്നായിരുന്നു ഭീഷണി
സന്ദേശം.