wb

കൊച്ചി: സാംസ്കാരികഭാരതത്തിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന വംഗനാടിന്റെ കലാസാഹിത്യസാംസ്കാരിക പൈതൃകം നൃത്യ,നാട്യ,സംഗീത രൂപങ്ങളിൽ അവതരിപ്പിക്കുന്ന ബംഗാൾ കലോത്സവത്തിന് കൊച്ചിയിലെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ച തിരിതെളിയും.


മൂന്നു ദിവസത്തെ ആഘോഷം നവംബർ 8 വൈകിട്ട് 6 ന് പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്കും ശനിയാഴ്ച വൈകുന്നേരം 4 മണിക്കുമാണ് പരിപാടികൾ. ശനിയാഴ്ച രാതി എട്ടരയ്ക്ക് കേരളത്തിലെ ബംഗാളി സമൂഹത്തിന്റെ പരിപാടികളുമുണ്ടാകും.


കേന്ദ്രസർക്കാരിന്റെ സാംസ്കാരിക സ്ഥാപനങ്ങളായ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഈസ്റ്റേൺ സോൺ കൽച്ചറൽ സെന്റർ എന്നിവ സംയുക്തമായി കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. എല്ലാപരിപാടികൾക്കും പ്രവേശനം സൗജന്യമാണ്.


പശ്ചിമബംഗാൾ ഗവർണറായി ഡോ സി.വി ആനന്ദബോസ് ചുമതലയേറ്റതിന്റെ രണ്ടാം വാർഷികവേളയിൽ രൂപംനൽകിയ ‘അപ്നാ ഭാരത് ജഗ്‌ദ ബംഗാൾ’ എന്ന ജനകീയ ദൗത്യത്തിന്റെ ഭാഗം കൂടിയാണിത്. ബംഗാളിലെ പുരാതന വാദ്യോപകരണങ്ങളുടെ വാദനം, രവീന്ദ്രനാഥ ടാഗോർ എഴുതിയ നാല് നൃത്താധിഷ്ഠിത നാടകങ്ങൾ, പ്രശസ്തമായ ‘ബാവുൾ ഗാനങ്ങൾ’, ‘ഷെഹ്നായി’, ദുർഗാപൂജ ഉത്സവത്തിന്റെ അവിഭാജ്യഘടകമായ ‘ധക്’, പുരാണകഥകൾ കോർത്തിണക്കിയുള്ള ‘പുരാതനി സംഗീതം’, പുരുലിയ ജില്ലയിൽ രൂപംകൊണ്ട അത്യന്തം വർണാഭവും ചടുലവുമായ ‘പുരുലിയ ഛൗ നൃത്തരൂപം’, പുരാതന തനതു നൃത്തരൂപമായ ‘ഗൗഡിയ നൃത്യ’, ബംഗാളിന്റെ നാടോടി സംസ്കാരത്തിന്റെ ഭാഗമായ ‘ശ്യാമസംഗീതം’, എന്നിങ്ങനെ തനതുകലകളും കളികളും ഒരുവേദിയിൽ കണ്ടാസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ കൊച്ചിനിവാസികൾക്ക് ലഭിക്കുക.
രവീന്ദ്രനാഥ ടാഗോർ, കാസി നസ്‌റുൽ ഇസ്‌ലാം, ദ്വിജേന്ദ്രലാൽ റോയ്, രജനികാന്ത സെൻ, അതുൽ പ്രസാദ് സെൻ - പഞ്ചകവികളുടെ പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ പഞ്ചകബീർ ഗാനമാലയാണ് ബാംഗാളികലോത്സവത്തിലെ മറ്റൊരു പ്രമുഖയിനം.


ബംഗാളിലെ പ്രശസ്ത കവി റിനാ ഗിരി, കഥാകൃത്ത് ജയന്ത ഡേ, കവിയും ചെറുകഥാകൃത്തുമായ ഡോ. തമാൽ ലാഹ , മലയാളത്തിലെ എഴുത്തുകാരായ ഡോ എം.ജി ശശിഭൂഷൺ, ആലംകോട് ലീലാകൃഷ്‌ണൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ ചർച്ചയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.