
രത്തൻ ടാറ്റാജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരുമാസം. തിരക്കേറിയ നഗരങ്ങളും പട്ടണങ്ങളും മുതൽ ഗ്രാമങ്ങളിൽ വരെ; സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ആ അഭാവം ആഴത്തിൽ അനുഭവപ്പെടുന്നു. പരിചയസമ്പന്നരായ വ്യവസായികളും വളർന്നുവരുന്ന സംരംഭകരും കഠിനാദ്ധ്വാനികളായ പ്രൊഫഷണലുകളുമെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. പരിസ്ഥിതി പ്രവർത്തകരും അർപ്പണബോധമുള്ള ജീവകാരുണ്യ പ്രവർത്തകരും ഒരുപോലെ ദു:ഖിതരാണ്. അദ്ദേഹത്തിന്റെ അഭാവം രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്.
യുവാക്കൾക്ക് രത്തൻ ടാറ്റ പ്രചോദനമായിരുന്നു. സ്വപ്നങ്ങൾ പിന്തുടരുന്നത് അമൂല്യമാണെന്നും, വിജയത്തിനൊപ്പം അനുകമ്പയും വിനയവും സഹവർത്തിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം ഓർമ്മപ്പെടുത്തി. മറ്റുള്ളവർക്ക് അദ്ദേഹം ഇന്ത്യൻ സംരംഭകത്വത്തിന്റെ ഏറ്റവും മികച്ച പാരമ്പര്യങ്ങളെയും സമഗ്രത, മികവ്, സേവനം എന്നീ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിനിധാനം ചെയ്യുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ആദരവും സത്യസന്ധതയും വിശ്വാസ്യതയും ഉൾക്കൊണ്ട്, ലോകമെമ്പാടും ടാറ്റ ഗ്രൂപ്പ് പുതിയ ഉയരങ്ങളിലേക്കു കുതിച്ചു. എന്നിരുന്നാലും തന്റെ നേട്ടങ്ങൾ ചെറിയ കാര്യങ്ങളാണെന്ന മട്ടിൽ, വിനയാന്വിതനായും കരുണാർദ്രനായുമാണ് അദ്ദേഹം നിലകൊണ്ടിരുന്നത്.
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് രത്തൻ ടാറ്റ നൽകിയ അചഞ്ചലമായ പിന്തുണയാണ് അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ഗുണങ്ങളിൽ പ്രധാനം. അടുത്തകാലത്ത്, ഭാവിയിൽ വലിയ നേട്ടങ്ങൾ സൃഷ്ടിക്കാനുതകും വിധത്തിൽ നിരവധി സംരംഭങ്ങളിൽ നിക്ഷേപം നടത്തിയ ഇന്ത്യയുടെ സ്റ്റാർട്ട്അപ്പ് ആവാസവ്യവസ്ഥയ്ക്ക് മാർഗനിർദേശം നൽകുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തി. യുവസംരംഭകരുടെ പ്രതീക്ഷകളും വികസന മോഹങ്ങളും മനസിലാക്കുകയും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ തിരിച്ചറിയുകയും ചെയ്തു. അവരുടെ ശ്രമങ്ങളെ പിന്തുണച്ച്, ധൈര്യപൂർവം ഉത്തരവാദിത്വം ഏറ്റെടുക്കുവാനും അതിരുകൾ മറികടക്കാനും പ്രേരണയേകി,
സ്വപ്നം കാണാൻ ഒരു തലമുറയെ അദ്ദേഹം പ്രാപ്തമാക്കി. നൂതനാശയത്തിന്റെയും സംരംഭകത്വത്തിന്റെയും സംസ്കാരം സൃഷ്ടിക്കുന്നതിന് ഇതു വളരെയേറെ സഹായകമായി. വരും ദശകങ്ങളിലും ഇത് ഇന്ത്യയെ ഗുണപരമായി സ്വാധീനിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഇന്ത്യൻ സംരംഭങ്ങളെ പ്രേരിപ്പിച്ച്, മികവിനായി അദ്ദേഹം നിരന്തരം വാദിച്ചു. ഈ കാഴ്ചപ്പാട് ഇന്ത്യയെ ലോകോത്തര നിലവാരത്തിന്റെ പര്യായമാക്കാൻ നമ്മുടെ ഭാവിനേതാക്കളെ പ്രചോദിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
അദ്ദേഹത്തിന്റെ മഹത്വം സമ്മേളന മുറികൾക്കുള്ളിലോ സഹജീവികളെ സഹായിക്കുന്നതിലോ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. ആ കരുണ എല്ലാ ജീവജാലങ്ങളിലേക്കും വ്യാപിച്ചു. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹം ഏവർക്കും സുപരിചിതമായിരുന്നു. മാത്രമല്ല, മൃഗസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാദ്ധ്യമായ എല്ലാ ശ്രമങ്ങളെയും അദ്ദേഹം പിന്തുണച്ചു. തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന നായ്ക്കളുടെ ചിത്രങ്ങൾ അദ്ദേഹം പലപ്പോഴും പങ്കിട്ടു.
ഒരാളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയല്ല; മറിച്ച്, ഏറ്റവും ദുർബലരായവരെ പരിപാലിക്കാനുള്ള ഒരാളുടെ കഴിവ് അടിസ്ഥാനമാക്കിയാണ് യഥാർത്ഥ നേതൃപാടവം വിലയിരുത്തുന്നതെന്ന് രത്തൻ ടാറ്റയുടെ ജീവിതം ഓർമിപ്പിക്കുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം രത്തൻ ടാറ്റയുടെ ദേശസ്നേഹം പ്രതിസന്ധി ഘട്ടങ്ങളിലാണ് ഏറ്റവും തിളങ്ങിയത്. 26/11 ഭീകരാക്രമണത്തിനു ശേഷം മുംബയിലെ പ്രശസ്തമായ താജ് ഹോട്ടൽ അദ്ദേഹം അതിവേഗം വീണ്ടും തുറന്നത്, ഭീകരവാദത്തിനു വഴങ്ങാൻ വിസമ്മതിച്ച് ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്ന ആഹ്വാനമായിരുന്നു.
വ്യക്തിപരമായി പറഞ്ഞാൽ, വർഷങ്ങളായി അദ്ദേഹത്തെ വളരെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഗുജറാത്തിൽ ഞങ്ങൾ വളരെയടുത്ത് പ്രവർത്തിച്ചു. അവിടെ അദ്ദേഹം വളരെയധികം നിക്ഷേപങ്ങൾ നടത്തി. പല പദ്ധതികളിലും അദ്ദേഹം ഏറെ ആവേശഭരിതനായിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ്, സ്പെയിൻ പ്രസിഡന്റ് പെദ്രോ സാഞ്ചസിനൊപ്പം ഞാൻ വഡോദരയിൽ എത്തിയിരുന്നു. ഞങ്ങൾ സംയുക്തമായി സി 295 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്ന വിമാനനിർമാണ സമുച്ചയം ഉദ്ഘാടനം ചെയ്തു. രത്തൻ ടാറ്റയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ അസാന്നിധ്യം അവിടെ പ്രകടമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
രത്തൻ ടാറ്റാജി എഴുതിയ കത്തുകളെക്കുറിച്ചും ഞാൻ ഓർക്കുന്നു. ഭരണപരമായ കാര്യമോ, ഗവൺമെന്റിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതോ, തിരഞ്ഞെടുപ്പു വിജയങ്ങളിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നതോ ഏതുമാകട്ടെ, വിവിധ വിഷയങ്ങളിൽ അദ്ദേഹം എനിക്ക് പതിവായി എഴുതുമായിരുന്നു. ഞാൻ കേന്ദ്രത്തിലേക്കു വന്നപ്പോഴും ഞങ്ങളുടെ വളരെയടുത്ത ആശയവിനിമയം തുടർന്നു. നമ്മുടെ രാഷ്ട്രനിർമാണ പ്രയത്നങ്ങളിൽ പ്രതിബദ്ധതയുള്ള പങ്കാളിയായി അദ്ദേഹം തുടർന്നു. ശുചിത്വഭാരത യജ്ഞത്തിന് രത്തൻ ടാറ്റ നൽകിയ പിന്തുണ എന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്നതാണ്. വൃത്തിയും ശുചിത്വവും ശുചീകരണ നടപടികളും രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നു മനസിലാക്കിയ അദ്ദേഹം, ഈ ബഹുജന പ്രസ്ഥാനത്തിന്റെ വക്താവായി. ശുചിത്വഭാരത യജ്ഞത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, ഒക്ടോബറിന്റെ തുടക്കത്തിൽ അദ്ദേഹം നൽകിയ ഹൃദയംഗമമായ വീഡിയോ സന്ദേശം ഞാൻ ഇപ്പോഴും ഓർക്കുന്നു. പൊതുജനങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകളിൽ ഒന്നായിരുന്നു അത്.
ആരോഗ്യസംരക്ഷണം- പ്രത്യേകിച്ച്, അർബുദത്തിനെതിരായ പോരാട്ടം- ആയിരുന്നു ടാറ്റയുടെ ഹൃദയത്തോടു ചേർന്നുനിന്ന മറ്റൊരു കാര്യം. രണ്ടുവർഷം മുമ്പ് അസമിൽ ഞങ്ങൾ സംയുക്തമായി വിവിധ അർബുദ ആശുപത്രികൾ ഉദ്ഘാടനം ചെയ്തത് ഓർക്കുന്നു. അവസാന വർഷങ്ങൾ ആതുര സേവനത്തിനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അന്നത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യസംരക്ഷണവും അർബുദ പരിചരണവും പ്രാപ്യവും കുറഞ്ഞ ചെലവിലുമാക്കാനുള്ള ആ ശ്രമങ്ങൾ രോഗങ്ങളോട് പൊരുതുന്നവരോടുള്ള അഗാധമായ സഹാനുഭൂതിയിൽ വേരൂന്നിയതാണ്. നീതിയുക്തമായ സമൂഹം അങ്ങേയറ്റം കരുതൽ വേണ്ടുന്നവർക്കൊപ്പമാണ് നിൽക്കേണ്ടതെന്നു വിശ്വസിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ.
ഇന്നു നാം ടാറ്റയെ ഓർക്കുമ്പോൾ, അദ്ദേഹം വിഭാവനം ചെയ്ത സമൂഹത്തെയാണ് അനുസ്മരിക്കുന്നത്. വ്യവസായം നന്മയ്ക്കുള്ള ശക്തിയായി വർത്തിക്കുന്ന ഇടമാണത്; ഓരോ വ്യക്തിയുടെയും കഴിവുകൾ വിലമതിക്കുന്ന ഇടമാണത്; ഏവരുടെയും ക്ഷേമത്തിലും സന്തോഷത്തിലുമാണ് പുരോഗതിയെന്നു വിശ്വസിക്കുന്ന ഇടമാണത്! രത്തൻ ടാറ്റ സ്പർശിച്ച ജീവിതങ്ങളിലൂടെയും പരിപാലിച്ച സ്വപ്നങ്ങളിലൂടെയും അദ്ദേഹം ജീവിക്കുന്നു. ഇന്ത്യയെ മെച്ചപ്പെട്ടതും കരുണാർദ്രവും പ്രതീക്ഷാനിർഭരവുമായ ഇടമാക്കി മാറ്റിയതിന് തലമുറകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.