pic

മോസ്കോ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി യുക്രെയിൻ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രചാരണത്തിനിടെ യുക്രെയിൻ-റഷ്യ സംഘർഷം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുക്രെയിന് യു.എസ് സൈനിക, സാമ്പത്തിക സഹായം നൽകുന്നതിനും ട്രംപ് എതിരാണ്. ജനുവരി 20ന് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ പുട്ടിൻ ഫോണിലൂടെ ബന്ധപ്പെട്ടേക്കും. പുട്ടിൻ ഒഴികെ 70ഓളം ലോകനേതാക്കൾ ട്രംപുമായി ഫോൺ സംഭാഷണം നടത്തി. തെക്കൻ റഷ്യയിലെ സോചിയിൽ നടന്ന വാൽഡായി ഫോറത്തിനിടെ ട്രംപിന്റെ തിരഞ്ഞെടുപ്പ് ജയത്തെ അഭിനന്ദിക്കവെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് പുട്ടിൻ വ്യക്തമാക്കിയത്. ജൂലായിൽ ട്രംപിനു നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ 'ധൈര്യശാലി" എന്ന് വിളിച്ചു. അതേസമയം, റഷ്യയുമായി വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ട്രംപിനെ അഭിനന്ദിക്കവേ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പറഞ്ഞിരുന്നു. യുക്രെയിൻ സംഘർഷം ‌ഞൊടിയിടയിൽ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാദത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

 ഇന്ത്യ സൂപ്പർ പവർ: പുട്ടിൻ

ആഗോള സൂപ്പർ പവറുകളുടെ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പുട്ടിൻ. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നും വ്യക്തമാക്കി. 'ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തിൽ വലിയ വിശ്വാസമുണ്ട്. ഇന്ത്യ മഹത്തായ രാജ്യമാണ്. സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ലോകത്ത് മുന്നിട്ടു നിൽക്കുന്നു " പുട്ടിൻ പറഞ്ഞു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വിശദീകരിച്ച പുട്ടിൻ ബ്രഹ്മോസ് ക്രൂസ് മിസൈൽ പദ്ധതിയെ പ്രകീർത്തിച്ചു.

# വിട്ടുവീഴ്ചയില്ലാതെ

1. യുക്രെയിനിൽ 2022 ഫെബ്രുവരി മുതൽ സംഘർഷം തുടരുന്നു

2. യുക്രെയിന്റെ 20 ശതമാനം റഷ്യൻ നിയന്ത്രണത്തിൽ (ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സൺ)

3. റഷ്യ പിന്മാറാതെ ചർച്ചയ്ക്കില്ലെന്ന് സെലെൻസ്കി

4. യുദ്ധം നിറുത്തണമെങ്കിൽ യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്ന് റഷ്യ. റഷ്യ പിടിച്ചെടുത്ത പ്രവിശ്യകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും വേണം

5. റഷ്യ-യു.എസ് ബന്ധം ചരിത്രത്തിലെ താഴ്‌ന്ന നിലയിൽ. റഷ്യക്ക് മേൽ യു.എസിന്റെ കടുത്ത ഉപരോധങ്ങൾ

 യുക്രെയിൻ വിഷയത്തിൽ പുട്ടിൻ ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ റഷ്യയുടെ ആവശ്യങ്ങളിൽ മാറ്റമില്ല.

- ഡിമിട്രി പെസ്കൊവ്, പുട്ടിന്റെ വക്താവ്