
ഇംഫാൽ: വ്യാപക അക്രമം തുടരുന്ന മണിപ്പൂരിൽ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ഹ്‌മറിൽ മൂന്ന് കുട്ടികളുടെ മുമ്പിൽ മാതാവിനെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നു. അദ്ധ്യാപികയായ സോസാങ്കിം ( 31) ആണ് കൊല്ലപ്പെട്ടത്. മെയ്തി തീവ്രവാദികൾ എന്ന് കരുതുന്ന ഒരു സംഘം 20ഓളം വീടുകൾ കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. എല്ലാവരും ഓടി രക്ഷപ്പെടുന്നതിനിടെ അക്രമികൾ സോസാങ്കിമിന്റെ
കാലിൽ വെടിവച്ചു. വീണ അവരെ ക്രൂരമായി ഉപദ്രവിച്ചതായി ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇന്നലെ ബിഷ്‌ണുപൂർ ജില്ലയിൽ വയലിൽ പണിയെടുത്തിരുന്ന സ്ത്രീയെ കുക്കികളെന്നു കരുതുന്ന അക്രമികൾ വെടിവച്ചു കൊന്നു. പ്രദേശത്ത് വിന്യസിച്ച കേന്ദ്രസേന ആക്രമണങ്ങൾ തടയുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
താഴ്‌വരയിലെ നെൽവയലുകളിൽ 'ഗ്രാമ പ്രതിരോധ വോളണ്ടിയർമാരുടെ' വേഷത്തിൽ കുക്കി കലാപകാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മെയ്‌തി സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ആരോപിച്ചു.
അതിനിടെ അസാമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ധ്യാപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനും അതിന്റെ വീഡിയോ റെക്കാഡിംഗിനും പൊലീസ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടി.
ഒരാഴ്‌ചയായി മണിപ്പൂരിലെ വിവിധ ജില്ലകളിൽ അക്രമങ്ങൾ തുടരുകയാണ്.
വൻ പ്രതിഷേധം
സ്ത്രീകളെ കൊലപ്പെടുത്തിയതിൽ കുക്കി ആധിപത്യമുള്ള കാങ്‌പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മെയ്‌തി സംഘടനകളും പ്രതിഷേധിച്ചു. മനുഷ്യത്വമില്ലാതെ അദ്ധ്യാപികയെ കൊന്നെന്നും മാന്യമായ സംസ്കാരം നിഷേധിച്ചെന്നും സിവിൽ സൊസൈറ്റി ഗ്രൂപ്പ് ഹ്‌മർ ഇൻപുയി പ്രതികരിച്ചു.
കഴിഞ്ഞ വർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട കുക്കി-മെയ്‌തി കലാപത്തിൽ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങൾ ഭവനരഹിതരായി പലായനം ചെയ്‌തു.