kochi

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഒമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാന വികസനത്തിന്റെ ഏറ്റവും വലിയ നാഴികകല്ലുകളില്‍ ഒന്നാണ് കൊച്ചി മെട്രോ റെയില്‍ എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ഇപ്പോഴിതാ കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാന്‍ ആലോചിക്കുകയാണ് അധികൃതര്‍. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയിരിക്കുകയാണ് കെഎംആര്‍എല്‍ അധികൃതര്‍.

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും നീട്ടുന്നത് സംബന്ധിച്ച് വിശദമായി പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുള്ളത്. ഡിപിആര്‍ തയ്യാറാക്കുന്നതിന് ഉള്‍പ്പെടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കെഎംആര്‍എല്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഭാഗത്ത് അണ്ടര്‍ഗ്രൗണ്ട് മെട്രോ എന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തെ പ്രവാസികളുള്‍പ്പെടെ വലിയൊരു ജനസമൂഹം ആശ്രയിക്കുന്നുണ്ട്. ആലുവയില്‍ ആണ് ഭൂരിഭാഗം ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ളത്. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി ദീര്‍ഘകാലമായി പ്രതിസന്ധി നിറഞ്ഞതും ഭാരിച്ച സാമ്പത്തിക ചിലവുള്ളതുമാണ്. കൊച്ചി മെട്രോയുടെ കണക്റ്റിവിറ്റി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും വരണമെന്നത് കേരളത്തിന്റെ വളരെക്കാലമായുള്ള ആവശ്യവുമാണ്.

മൂന്നാം ഘട്ടത്തിനായി നേരത്തേ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍, ഇതില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതിനാലാണ് പുതിയ രൂപരേഖ ഒരുക്കുന്നത്. കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ചെലവ് കെ.എം.ആര്‍.എല്‍. തന്നെ വഹിക്കേണ്ടി വരും.വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ മെട്രോയ്ക്ക് അണ്ടര്‍ഗ്രൗണ്ട് പാതയാണ് പരിഗണനയിലുള്ളത്.

അഞ്ച് കിലോമീറ്ററാണ് നിലവില്‍ ഈ പാതയ്ക്ക് നീളം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചര്‍ച്ചകള്‍.