crime

കൊല്ലം: യുവാവിനെ നഗ്നനാക്കി മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കൊല്ലം തെന്‍മലയില്‍ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. ഇടിമണ്‍ സ്വദേശി നിഷാദിനാണ് കാമുകിയെ കാണാന്‍ വന്നതിന് ഒരു സംഘം മര്‍ദ്ദിച്ചത്. സുജിത്,രാജീവ്, സിബിന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നു. ഇവര്‍ നിഷാദിനെ വീട്ടില്‍ നിന്നും വലിച്ചിഴയ്ക്കുകയും ക്രൂരമായ് മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന്, കൈലി ഉപയോഗിച്ച് പോസ്റ്റില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിഷാദിനെ നഗ്‌നനാക്കി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ നിന്നും സ്ത്രീയുടെ ശബ്ദവും കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ഇതോടെയാണ് യുവാവിനെ മര്‍ദ്ദിച്ച സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. നാലുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംപ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിന്‍, നാലാം പ്രതി അരുണ്‍ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്.

നേരെത്തെതന്നെ സുജിത്തും നിഷാദും തമ്മില്‍ കുടുംബവഴക്ക് ഉണ്ടായതായി പറയപ്പെടുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് പൊലീസ് പറയുന്നു. സ്ത്രീ സുഹൃത്തിന്റെ വീട്ടില്‍ നിഷാദുണ്ടെന്ന് അറിഞ്ഞ നാല്‍വര്‍ സംഘം കരുതിക്കൂട്ടി അവിടേക്ക് എത്തുകയായിരുന്നു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദം കേട്ട നിഷാദ് പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാല് പേരും ചേര്‍ന്ന് നിഷാദിനെ ബലമായി തടഞ്ഞ് വീടിന്റെ മുന്നിലെ റോഡിന് സമീപത്തേക്ക് കൊണ്ടു പോയി. അവിടെവച്ച് കൈവശമുണ്ടായിരുന്ന കമ്പി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

വാള്‍ ഉപയോഗിച്ച് വെട്ടാനും സംഘം ശ്രമിച്ചെന്നും സൂചനയുണ്ട്. നിഷാദിനെ നഗ്‌നനാക്കി ശരീരമാസകലം മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.