love

മുംബയ്: ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലില്‍ മുറിയെടുക്കുകയും ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം അവള്‍ ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയിരിക്കുന്നുവെന്നാണോ. രാജ്യത്ത് നിരവധി പീഡന, ബലാത്സംഗ കേസുകളില്‍ സ്ത്രീ എന്തിന് പുരുഷന് ഒപ്പം അറിഞ്ഞുകൊണ്ട് ഹോട്ടല്‍മുറിയില്‍ പ്രവേശിച്ചുവെന്ന ചോദ്യം ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുറിയെടുക്കുകയും പുരുഷന് ഒപ്പം അവിടേക്ക് പ്രവേശിക്കുകയും ചെയ്താല്‍ അത് ലൈംഗിക ബന്ധത്തിന് സമ്മതംമൂളല്‍ അല്ലെന്ന് നിരീക്ഷിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി.

ബോംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ആണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയാണ് 2021 മാര്‍ച്ചില്‍ മഡ്?ഗാവ് ട്രയല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. 2021ല്‍ ഗുല്‍ഷര്‍ അഹമ്മദ് എന്നൊരാളെ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ട് കീഴ്‌ക്കോടതി പുറപ്പെടുവിച്ച വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കോടതി നിരീക്ഷണം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലൈവ് ലോ ആണ്.

ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ യുവതിയും ഒപ്പമുണ്ടായിരുന്നുവെന്നും അത് ലൈംഗിക ബന്ധത്തിന് സമ്മതം മൂളല്‍ ആണെന്നും നിരീക്ഷിച്ചാണ് കീഴ്‌ക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണം സെപ്റ്റംബര്‍ മൂന്നിനാണ് നടന്നത്. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സംഭവം നടന്ന ഉടനെ തന്നെ യുവതി പരാതിയും നല്‍കിയിരുന്നു. വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്നും അതിന്റെ ഏജന്‍സിയുമായുള്ള കൂടിക്കാഴ്ച എന്നും പറഞ്ഞാണ് യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ചത്. പിന്നീട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ബലാംത്സംഗം ചെയ്തു എന്നാണ് പരാതി. പ്രതി കുളിമുറിയില്‍ കയറിയപ്പോള്‍ താന്‍ ഓടി രക്ഷപ്പെട്ടു എന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്.