jh

മുംബയ്: ബോളിവുഡ് നടൻ സൽമാൻ ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച കേസിൽ സൽമാന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്റ്റിൽ. ബിഷ്‌ണോയ് സംഘത്തിൽനിന്നെന്ന വ്യാജേന 24കാരനായ സൊഹൈൽ പാഷയാണ് സന്ദേശം അയച്ചത്. തനിക്ക് പ്രശസ്തി നേടുന്നതിനും പാട്ട് ഹിറ്റാകുന്നതിനും വേണ്ടിയാണ് ചെയ്തതെന്ന് സൊഹൈൽ പൊലീസിനോട് പറഞ്ഞു. കർണാടകയിലെ റൈച്ചുരിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്.

സൽമാന്റെ റിലീസാകാനിരിക്കുന്ന ചിത്രത്തിലെ 'മേ സിക്കന്ദർ ഹൂം' എന്ന പാട്ടിന്റെ രചയിതാവാണ് സൊഹൈൽ. ബിഷ്‌ണോയിയെ പരാമർശിക്കുന്ന ഗാനത്തിന്റെ പ്രചാരണമായിരുന്നു ലക്ഷ്യം.

കഴിഞ്ഞ ഏഴിനാണ് മുംബയ് പൊലീസിന്റെ വാട്സ് ആപ്പ് ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻനെയും മേ സിക്കന്ദർ ഹൂം പാട്ടിന്റെ രചയിതാവിനെയും വധിക്കുമെന്നായിരുന്നു സന്ദേശം. ഗാനരചയിതാവിനെ ഇനി പാട്ടെഴുതാൻ കഴിയാത്തവിധം ആക്കുമെന്നും സൽമാന് ധൈര്യമുണ്ടെങ്കിൽ അയാളെ രക്ഷിക്കാനും സന്ദേശത്തിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റൈച്ചൂരിലുള്ള വെങ്കടേഷ് എന്നയാളിന്റെ ഫോണിൽ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.

എന്നാൽ ഈ ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒ.ടി.പി നമ്പർ വെങ്കടേഷിന്റെ ഫോണിൽ വന്നത് ശ്രദ്ധിച്ച പൊലീസ് കൂടുതൽ ചോദ്യം ചെയതപ്പോഴാണ് മാർക്കറ്റിൽ വച്ച് ഒരാൾ ഫോൺ വാങ്ങിയ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൊഹൈലാണ് വെങ്കടേഷിന്റെ ഫോൺ ഉപയോഗിച്ച് സന്ദേശം അയച്ചതെന്ന് തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ സൊഹൈലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.