
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട്അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ്.
മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്നായിരുന്നു സഞ്ജയുടെ ആരോപണം.
ഇക്കാര്യം പരിശോധിച്ച് വിവരങ്ങളും സംസ്ഥാന സർക്കാരിന്റെ നിലപാടും എത്രയും വേഗം അറിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി രാജ്ഭവൻ മീഡിയ സെൽ അറിയിച്ചു.
വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തന്നെ കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം സീൽദാ കോടതിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ പ്രതി ആരോപിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഭീഷണിയുണ്ടെന്നും പ്രതി ആരോപിച്ചു. കേസന്വേഷണം സംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിനീത് ഗോയലിനെ നേരത്തെ പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കുകയും മനോജ് കുമാർ വർമ്മയെ നിയമിക്കുകയും ചെയ്തിരുന്നു.