
ന്യൂഡൽഹി: കരീബിയൻ രാഷ്ട്രമായ ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നൽകിയ സഹായങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വളർത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്കാരം. 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ് ടൗണിൽ നടക്കുന്ന ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൻ പുരസ്കാരം നൽകും. 2021 ഫെബ്രുവരിയിൽ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് ആസ്ട്രാ സെനക്കാ കൊവിഡ് വാക്സിൻ ഇന്ത്യ നൽകിയിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, ഐ.ടി മേഖലകളിലും കാലാവസ്ഥാ സൗഹൃദ നടപടികളിലും മോദി സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന് ഡൊമിനിക്കൻ സർക്കാർ അറിയിച്ചു.
രാജ്യത്തോടും കരീബിയൻ മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാർഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിപ്രകാശനമാണ് പുരസ്കാരമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. കൊവിഡ് കാലത്ത് 70000 ഡോസ് ആസ്ട്രസെനക്ക വാക്സിൻ നൽകിയതിനെ ഡൊമിനിക്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പരാമർശിച്ചിരുന്നു.