
മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജോജു ജോർജ് ഇപ്പോൾ പുതിയ നേട്ടത്തിന്റെ നെറുകെയിലാണ്. നടനായും സഹനടനായും തിളങ്ങിയ ജോജു സംവിധായകന്റെ കുപ്പായമണിഞ്ഞു. 'പണി' എന്ന് പേരിട്ട് പുറത്തിറങ്ങിയ ചിത്രമാകട്ടെ തീയേറ്ററുകൾ ഇളക്കിമറിച്ചു. വയലൻസ് ത്രില്ലറിൽപ്പെടുത്താവുന്ന ചിത്രം രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് വന്ന ഒരു റിവ്യൂവും അതിൽ ജോജു പ്രതികരിച്ചതും ചെറിയ വിവാദത്തിന് തിരികൊളുത്തി. ഇത് ആദ്യമായല്ല വിവാദങ്ങൾ ജോജുവിനെ തേടിയെത്തുന്നത്.
വർഷങ്ങൾക്ക് മുമ്പ് വാഗമണിൽ ഓഫ് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജോജുവിന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തിന് ശേഷം ജീവിതത്തിലുണ്ടായ ചില മാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ജോജു.
ജോജുവിന്റെ വാക്കുകളിലേക്ക്..
'ഇരട്ട ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു, ഞാൻ ഓഫ് റോഡ് ചെയ്യുന്ന ആളാണ്, എനിക്ക് ഓഫ് റോഡ് വണ്ടിയുണ്ട്. ഓടിക്കാനും ഇഷ്ടമാണ്. കാടും പരിസരവുമാണ് എന്റെ ടേസ്റ്റിലുള്ളത്. എന്റെ സുഹൃത്തുക്കളുമായി വണ്ടി ഓടിച്ച് യാത്ര ചെയ്യുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെയിരിക്കുന്ന സമയത്ത് ഓഫ് റോഡ് ഇഷ്ടപ്പെടുന്ന എന്റെ സുഹൃത്തുക്കൾ പറഞ്ഞു, ഇവിടെ ഒരു ഓഫ് റോഡ് റേസുണ്ട്, ഉദ്ഘാടനം ചെയ്യാൻ പറ്റുമോ ചോദിച്ചു.
എനിക്ക് ഇഷ്ടമുള്ള കാര്യമാണത്. ഇവർ ഈ റേസ് ചെയ്യുന്നത്, അവരുടെ മരണപ്പെട്ട ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ്. ആ ഒരു കാര്യം കൂടി കേട്ടതോടെ നമുക്ക് ആ ഗ്രൂപ്പിനോട് ഒരു ഇഷ്ടം തോന്നി. 25000 രൂപ ഞാൻ ഡൊണേഷനായും കൊടുത്തു. ഉദ്ഘാടനം ചെയ്യാൻ പറഞ്ഞപ്പോൾ എന്റെ ഓഫ് റോഡ് വണ്ടിയോടിച്ച് ഉദ്ഘാടനവും നടത്തി. അതും കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വന്നു. ഇപ്പോഴും നടക്കുന്നുണ്ട്, അതിന്റെ പേരിൽ നാല് കേസ്.
ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ, ഞാൻ അവിടെ പോകുന്നു ചെയ്യുന്നു വരുന്നു പ്രശ്നമാകുന്നു. അതിന് ശേഷം ഞാൻ പിന്നെ ഉദ്ഘാടനം ഇല്ല. പരസ്യം ഒരു പൊതുപരിപാടികൾ, മീഡിയ പരിപാടികൾ ഒക്കെ ഞാൻ വിട്ടുനിൽക്കുകയാണ്. എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റാത്ത ഒരു ഏരിയയാണ് അത്. 1 മില്യണിൽ കൂടുതൽ ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു'- ജോജു പറഞ്ഞു.