pinarayi-vijayan

ആലപ്പുഴ: അത്മകഥാ വിവാദത്തില്‍ സിപിഎം നേതാവ് ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദം ഉയര്‍ന്ന സംഭവത്തില്‍ മാദ്ധ്യമങ്ങളെ പഴിച്ച അദ്ദേഹം, ഇതുവരെ എഴുതിയ ഭാഗങ്ങളില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ലെന്നും അത്തരം കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ഇ.പി പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നതെന്നും ആലപ്പുഴയില്‍ പറഞ്ഞു. സിപിഎം കഞ്ഞിക്കുഴി ഏര്യാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: 'ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു, സരിന്‍ എന്നായാളെ ജയരാജന് അറിയുമോ എന്ന്. കാരണം സരിന്‍ ഇപ്പോഴാണല്ലോ ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നത്. സരിന്‍ നല്ല മിടുക്കനായ ഒരാളാണ്. അതില്‍ വേറെ സംശയമൊന്നുമില്ല. പക്ഷെ നേരത്തെ സരിന്‍ മറ്റൊരു ചേരിയില്‍ ആയിരുന്നല്ലോ. അതുകൊണ്ട് സരിനെ ജയരാജന് അറിയാമോ എന്നൊരു സംശയം ഉണ്ടായിരുന്നു. സരിനെ കുറിച്ച് പുസ്തകത്തില്‍ വളരെ മോശമായത് ഉണ്ടെന്നായിരുന്നു വാര്‍ത്തകളില്‍ വന്നത്. അപ്പോള്‍ ജയരാജനോട് ചോദിച്ചു, നിങ്ങള്‍ക്ക് സരിനെ അറിയാമായിരുന്നോ എന്ന്. സരിനെ എനിക്ക് അറിയില്ലായിരുന്നു എന്നും താന്‍ അദ്ദേഹത്തെ കുറിച്ച് യാതൊന്നും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുമില്ലെന്നുമായിരുന്നു ജയരാജന്റെ മറുപടി. എന്താണിത്. ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്.

ഇപ്പോഴത്തെ വിവാദത്തിന് പുറമേ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ആണ് ഇ.പി ജാവദേക്കറെ കണ്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. ഒന്നര വര്‍ഷം മുമ്പ് നടന്ന കൂടിക്കാഴ്ചയെ അന്ന് നടന്ന സംഭവങ്ങളെപ്പോലെയായിരുന്നു അവതരിപ്പിച്ചത്. ഇപ്പോള്‍ വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതിനെല്ലാം ചില ഉന്നങ്ങളുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.