sandeep-aa-rahim

പാലക്കാട്: ബിജെപി വിട്ടുവന്ന സന്ദീപ് വാര്യരെ സ്വീകരിച്ചതിലൂടെ കോൺഗ്രസ് എന്തുസന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്ന് എ.എ റഹിം എം.പി. ഇത്രയേറെ ഹേറ്റ് സ്പീച്ച് നടത്തുന്ന ഒരാൾ, തീവ്ര വർഗീയ നിലപാട് സ്വീകരിച്ചിരുന്ന ഒരാൾ, അയാളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചിട്ടില്ലായെങ്കിൽ, അയാൾക്ക് കോൺഗ്രസ് മാത്രമാണ് അഭയമെങ്കിൽ, കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണെന്നും റഹിം ചോദിച്ചു.

ഞങ്ങൾ ആളുകളെ വ്യക്തിപരമായല്ല കാണുന്നത്. സന്ദീപിന്റെ അമ്മ മരിച്ച സമയത്ത് അദ്ദേഹത്തെ ഫോൺ ചെയ‌്ത് ആശ്വസിപ്പിച്ച ആളാണ് ഞാൻ. ഞങ്ങൾ വ്യക്തികളെ കാണുന്നത് രാഷ്‌ട്രീയമായി മാത്രമല്ല. സിപിഎം വ്യക്തികളെ സംബന്ധിച്ച അഭിപ്രായം പറയുന്നത് പൊതുനിലപാടായാണ്.

എ.കെ ബാലന്റെത് വ്യക്തിപരമായ നിലപാടാണ്. പാർട്ടി എന്ത് സമീപനം എടുക്കുന്നു എന്നതാണ് മുഖ്യം. പി. സരിന്റേത് പോലെയല്ല സന്ദീപ് വാര്യരുടെ കാര്യം. സന്ദീപ് വാര്യരെ സ്വീകരിച്ചതോടെ കോൺഗ്രസ് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും റഹിം പറഞ്ഞു.

അതേസമയം, സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ശിഖണ്ഡിയെ മുന്നിൽ നിറുത്തിയിട്ടും കൗരവപ്പട തോറ്റു പോയില്ലേ? ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻ താടികളിലല്ല. ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന പതിനായിരക്കണക്കിന് സംഘപരിപാവർ പ്രവർത്തകരുടെ ശക്തിയെന്താണെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ, സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറായ ആളാണെന്നും അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദനും എ.കെ. ബാലനും എം.ബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും അത് ഞങ്ങളും ശരിവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.