hartal-

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെയാണ് ഹർത്താൽ. ഡിസിസി പ്രസിഡന്റ് പ്രവീൺ, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.

ഇന്ന് നടന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ അക്രമം നടന്നു. പറയഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതർ മത്സരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ല. സിപിഎം അഴിഞ്ഞാട്ടത്തിന് പൊലീസ് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർ സിപിഎം ആക്രണത്തിൽ പരിക്ക് പറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ നാല് മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണ്',- കോൺഗ്രസ് നേതാക്കൾ പറഞ്ഞു.