
പാലക്കാട്: രാവിലെ ഏഴ് മണി മുതല്‍ പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തുള്ള സോഷ്യല്‍ കിച്ചനില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ നിരവധിയാളുകളാണ് എത്താറുള്ളത്. അവിടേക്കെത്തിയ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിനോട് പൊതുജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാന്‍ വേണ്ടിയാണ് 'കോഫി വത്ത് സരിന്‍' എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ തങ്ങളുടെ പ്രതീക്ഷകളും ഒപ്പം ആശങ്കകളും വിമര്‍ശനങ്ങളും പങ്കുവച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുകയെന്നതാണ് ഈ പരിപാടിയുടെ നേട്ടമെന്ന് പി സരിന്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍ എംഎല്‍എയുടെ ബിനാമിയാണെന്നും കൂട്ടുകച്ചവടത്തിനുള്ള മറയായിട്ടാണ് തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളെ ധിക്കാരപരമായി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സരിന്‍ പറഞ്ഞു. ഇതിനുള്ള മറുപടി കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞെടുപ്പില്‍ നല്‍കാന്‍ തയ്യാറാകും. അത് ഷാഫി പറമ്പിലിനുള്ള മുന്നറിയിപ്പായിരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ആളുകളെ പറഞ്ഞുപറ്റിക്കുന്നതില്‍ ഷാഫി ഒരു വിദഗ്ദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം ചുവടെ വായിക്കാം.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്
തുടക്കം മുതല്‍ തന്നെ പറയുന്ന കാര്യമാണ് ജനങ്ങളുമായി ബന്ധപ്പട്ട അവരെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ചര്‍ച്ചയാകണ്ടത് എന്നത്. അതില്‍ ഊന്നിയാണ് മുന്നോട്ട് പോയത്. അത് അവരോട് നേിട്ട് സംവദിക്കാന്‍ സാധിച്ചതിന്റെ അടസ്ഥാനത്തില്‍ അവര്‍ക്ക് കൂടതല്‍ കാര്യങ്ങള്‍ ബോധ്യം വന്നിട്ടുണ്ട്. അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ജനങ്ങളുടെ ആത്മവിശ്വാസമാണ് പ്രചാരണത്തില്‍ മുന്നോട്ട് പോകുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
ജനങ്ങളെ സംബന്ധിച്ച് ആരാകണം അവരുടെ ജനപ്രതിനിധി എന്ന കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനമുണ്ട്. അതിന്റെ മാനദണ്ഡം, യോഗ്യത തുടങ്ങിയവ എന്തായിരിക്കണം എന്നും ജനങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. പാലക്കാടിന്റെ നാഥനാകാന്‍ വേണ്ട യോഗ്യത സ്ഥാനാര്‍ത്ഥിത്വത്തിന് ലഭിക്കുന്നുണ്ടെന്നാണ് ജനങ്ങളുമായി നേരിട്ട് സംസാരിക്കുമ്പോള്‍ മനസ്സിലാക്കുന്നത്.
കോഫി വിത്ത് സരിന്‍
ജനങ്ങളില്‍ നിന്ന് കൃത്രിമതവമില്ലാത്ത 'അഭിപ്രായമാണ് കോഫി വിത്ത്' സരിന്‍ എന്ന പരിപാടിയുടെ ഭാഗമായി അവിടെ എത്തുകയും അവരുമായി സംസാരിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്നത്. ജനങ്ങള്‍ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. വിമര്‍ശനങ്ങളും ഒപ്പം അവരുടെ ആവശ്യങ്ങളും ഉന്നയിക്കുന്നു. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥിയുമായി നേരിട്ട് പറയുന്നു. അവരുടെ ആശങ്കകളും പ്രതീക്ഷകളും അടുത്ത് നിന്ന് കേള്‍ക്കാന്‍ ഒരാളെത്തുന്നുവെന്ന പ്രതീക്ഷ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. വളരെ പോസിറ്റീവാണ് ഇത്തരം ഇന്ററാക്ഷന്‍സ് നമുക്ക് നല്‍കുന്നത് കൂടുതലായും ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനാണ് ശ്രമം.
മണ്ഡലത്തെ യുഡിഎഫ് കൈകാര്യം ചെയ്ത 13 വര്‍ഷങ്ങള്‍
ജനപ്രതിനിധി ജനങ്ങള്‍ക്ക് അവൈലബിളാകുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു വിസിറ്റിംഗ് എംഎല്‍എ ആയി പാലക്കാട് വരേണ്ട ഗതികേട് ഇടതുപക്ഷ എംഎല്‍എക്ക് ഒരിക്കലും ഉണ്ടാകില്ല. ജനങ്ങളുടെ ഇടയില്‍ താനുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. മണ്ഡലത്തിലെ പ്രശ്നങ്ങളിലേക്ക് വന്നാല്‍ കാര്‍ഷിക മേഖല മുതല്‍ കായിക മേഖല വരെ, ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസ മേഖല വരെ തുടര്‍ച്ചയായ ഇടപെടലുകളും പരിഹാരങ്ങളും വേണം. അത്തരം കാര്യങ്ങളില്‍ ശാശ്വതമായ പരിഹരം വേണം എന്നതാണ് മുന്‍ഗണന നല്‍കുന്ന ഒരു വിഷയം.
കായിക മേഖലയില്‍ സ്റ്റേഡിയത്തിന്റെ വികസനം, സന്തറ്റിക് ട്രാക്ക് നിര്‍മാണം പോലുള്ളവ, വിദ്യാഭ്യാസ മേഖലയില്‍ ആണെങ്കില്‍ മോയന്‍സ് സ്‌കൂളന്റെ ഡിജിറ്റലൈസേഷന്‍ മുതല്‍ കുട്ടികളില്‍ ഒരു കാഴ്ചപ്പാടുണ്ടാക്കുന്നതില്‍ മുന്‍ എംഎല്‍എ ഒരു പരാജയമാണെന്നതാണ് വസ്തുത. അത് മാറ്റിയെടുക്കാനും ആരോഗ്യ മേഖലയില്‍ ജില്ലാ ആശുപത്രിയില്‍ ആവശ്യമുള്ള വികസനങ്ങള്‍ ഒരുപാടുണ്ട്. അതന് മുന്‍ഗണന നല്‍കും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലോ രാഹുല്‍ മാങ്കൂട്ടത്തിലോ?
സ്ഥാനാര്‍ത്ഥി തന്നെ ഒരു ഡമ്മി ആണ് അല്ലെങ്കില്‍ ബിനാമി എന്ന വാക്ക് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. അതിന് രണ്ട് അര്‍ത്ഥമുണ്ട്. മുന്‍ എംഎല്‍എയുടെ ബിനാമി ഇടപാടുകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ അതിന് ഒരു ഒളിയും മറയും വേണം, ബിജെപി സ്ഥാനാര്‍ത്ഥിയുമായുള്ള കൂട്ടുകച്ചവടത്തിന് തടസ്സം വരാതിരിക്കാന്‍ തന്റെ പിന്‍ഗാമിയായി ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരാള്‍ വേണം എന്നാണ് പൊതുവില്‍ മുന്‍ എംഎല്‍എ ധരിച്ചതും പാര്‍ട്ടിയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതും. അതിനുള്ള മറുപടി പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കും.
മുന്‍ എംഎല്‍എയുടെ ആജ്ഞാനുവര്‍ത്തിയായ ഒരാളെയല്ല മറിച്ച് സ്വയം വ്യക്തിത്വമുള്ള ഒരാളെയാണ് പാലക്കാടിന് ആവശ്യം അത് നടപ്പിലാക്കാന്‍ കോണ്‍ഗ്രസിലെ തന്നെ നല്ലൊരു വിഭാഗം തയ്യാറെടുത്ത് കഴിഞ്ഞു. ഷാഫിക്കുള്ള മറുപടി അവര്‍ നല്‍കും. ഇയാളെ ഞാന്‍ ഉഷാറാക്കിയെടുക്കും എന്ന് ഷാഫി പറയുന്ന ഒരാളിനെ തങ്ങളുടെ എംഎല്‍എ ആയി ജനങ്ങള്‍ക്ക് വേണ്ട എന്നുള്ളതാണ് വസ്തുത. 13 വര്‍ഷം ഷാഫി എന്ത് ചെയ്തു എന്ന കാര്യവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണ്.
മുന്‍ എംഎല്‍എയുടെ 2011ലെ വികസന രേഖ
2011ല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുമ്പോള്‍ ഷാഫി പറമ്പില്‍ ഒരു വികസന രേഖ മുന്നോട്ട് വച്ചിരുന്നു. മണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടാല്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് കൈമാറും എന്നാണ് പറഞ്ഞത്. അഥ് ഷാഫി തന്നെ ഒന്ന് പൊടിതട്ടി എടുക്കുന്നത് നല്ലതാകും. ആളുകളെ പറഞ്ഞുപറ്റിക്കുന്നതില്‍ വിദഗ്ദ്ധനായ ഒരു മനുഷ്യനെ പാലക്കാടുകാര്‍ വിശ്വസിച്ചു. അതിനുള്ള പ്രായശ്ചിത്വം ചെയ്യാന്‍ കൂടി വേണ്ടിയിട്ടാണ് ഈ തിരഞ്ഞെടുപ്പ്.
മണ്ഡലത്തിലെ ജനങ്ങളെ വേണ്ടെന്ന് പറഞ്ഞ് ഇട്ടിട്ട് പോയൊരാള്‍ വീണ്ടും ഇവിടേക്ക് വന്ന് വാചകമടിച്ചാല്‍, ജനങ്ങളുടെ വിലയേറിയ വോട്ടുകള്‍ വേണ്ടെന്നുവച്ച് അവര്‍ക്ക് വിലയില്ലെന്ന് പറഞ്ഞ് പോയ ആളാണ്. വാക്കിന് വിലയില്ലാത്ത ആളിന് വോട്ടിന്റെ വില എന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ പോകുകയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുത്തിവച്ചതോ?
ഉപതിരഞ്ഞെടുപ്പ് ഉണ്ടായ സാഹചര്യത്തില്‍ വലിയ അമര്‍ഷം പാലക്കാട്ടെ ജനങ്ങള്‍ക്കുണ്ട്. മൂവായിരം വോട്ടുകള്‍ക്ക് ജയിച്ച ഒരാള്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ മണ്ഡലത്തെ ഉപേക്ഷിച്ച് പോകുന്നു. അങ്ങനെ ഉപേക്ഷിച്ച് പോകുമ്പോള്‍ ജനങ്ങളുടെ സംശയം തൊട്ടടുത്ത് നില്‍ക്കുന്ന പാര്‍ട്ടിയെ ജയിപ്പിക്കാന്‍ വേണ്ടിയാണോ സ്വന്തം പാര്‍ട്ടിയില്‍ പോലും ആര്‍ക്കും അഭിപ്രായമില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നത് എന്നതാണ്. ജനങ്ങളുടെ വിഷയങ്ങളിലേക്ക് ചര്‍ച്ച വരാതെ മുന്‍ എംഎല്‍എയുടെ താത്പര്യങ്ങള്‍ ചര്‍ച്ചയാക്കിയത് ജനങ്ങള്‍ കണ്ടതാണ്. അതിനുള്ള ഉത്തരം ജനങ്ങള്‍ എന്തായാലും നല്‍കും. കേരളത്തിന് മാതൃകയാക്കാന്‍ സാധിക്കുന്ന ഒരു വിധിയെഴുത്താകും പാലക്കാട് ഉണ്ടാകുക.