ammu

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുള്ള പ്രശ്നമെന്ന് സൂചന. അമ്മുവിനെ ടൂർ കോ-ഓഡിനേറ്ററാക്കിയതിനെ ചിലർ എതിർത്തു. ഇത്തരം തർക്കങ്ങൾ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ് സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു അമ്മു.

സംഭവത്തിൽ അസ്വാഭവിക മരണത്തിന് കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടുമൊഴി എടുക്കും. ഡിസംബർ മാസം ടൂർ സംഘടിപ്പിക്കാനുള്ള ആലോചനയാലായിരുന്നു. ഇതിന്റെ വിദ്യാർത്ഥി കോ-ഓഡിനേറ്ററായി അമ്മു സജീവിനെയാണ് തിരഞ്ഞെടുത്തത്. എന്നാൽ ഒരു വിഭാഗം പെൺകുട്ടികൾ ഇതിനെ എതിർത്തു. മാത്രമല്ല പരീക്ഷയ്ക്ക് മുൻപായി സമർപ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങൾ ഉയർന്നു.

ഇതിന് പിന്നാലെ അമ്മുവിന്റെ പിതാവ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. തർക്കത്തിലേർപ്പെട്ട പെൺകുട്ടികളും രക്ഷിതാക്കളോടും പരാതിക്കാരനോടും 18-ാം തീയതി ഹാജരാകണമെന്ന് നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ഇന്നലെ വെെകിട്ട് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് അമ്മു ചാടിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമ്മു മരിച്ചത്. വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.