chevayur-bank

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ക്ക് അട്ടിമറി വിജയം. ജനാധിപത്യ സംരക്ഷണ സമിതിയെന്ന പേരില്‍ മത്സരിച്ച 11 അംഗ പാനല്‍ എല്ലാ സീറ്റിലും വിജയിക്കുകയായിരുന്നു. പാനലില്‍ നാല് പേര്‍ സിപിഎമ്മില്‍ നിന്നും ഏഴ് പേര്‍ കോണ്‍ഗ്രസ് വിമതരുമാണ്. നിലവില്‍ ബാങ്ക് പ്രസിഡന്റായ ജി.സി പ്രശാന്ത് കുമാറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു.

കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ വിമതര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.രാവിലെ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങി. വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി.

സിപിഎം 5000ല്‍ അധികം കള്ളവോട്ടുകള്‍ ചെയ്തുവെന്നും കോണ്‍ഗ്രസിന്റെ പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് ആരോപണം. സഹകരണ വകുപ്പിന്റെയും പോലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവന്‍ എംപി ആരോപിച്ചു. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിന് നേതൃത്വം നല്‍കുന്നതെന്ന് സിപിഎം ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്‌കൂളിന് പുറത്ത് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ പലവട്ടം ഏറ്റുമുട്ടിയിരുന്നു.

വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം നടന്നു. പറയഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ല. സിപിഎം അഴിഞ്ഞാട്ടത്തിന് പൊലീസ് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണറെ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം ആക്രണത്തില്‍ പരിക്ക് പറ്റി. വനിത വോട്ടര്‍മാരെ കയ്യേറ്റം ചെയ്തു. വോട്ടര്‍മാരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ പുലര്‍ച്ചെ നാല് മണിയോടെ എത്തി. പലരും വ്യാജ ഐഡി കാര്‍ഡുമായാണ് വന്നത്. കൂടുതല്‍ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണ്',- കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.