
ഹെെദരബാദ്: തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ നടി കസ്‌തൂരി ശങ്കർ അറസ്റ്റിൽ. ഹെെദരബാദിൽ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. ഗച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നടി. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹെെക്കോടതി തള്ളിയിരുന്നു.
ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ സമൻസ് നൽകുന്നതിന് എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ചെന്നൈ എഗ്മൂറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമർശം. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമർശം. തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പെടെ പ്രതിഷേധം ഉയർന്നു.
അതിനിടെ തന്റെ പരാമർശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കസ്തൂരി രംഗത്തെത്തിയിരുന്നു. ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ തെലുങ്ക് കുടുംബത്തെ വേദനിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. പരാമർശം വേദനിപ്പിച്ചെങ്കിൽ മാപ്പപേക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ കുറിക്കുകയും ചെയ്തിരുന്നു. മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കസ്തൂരി ബിജെപി അനുഭാവിയും ഡിഎംകെയുടെ കടുത്ത വിമർശകയുമാണ്.