cricket

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തടങ്ങാറാകവെ കെ.എല്‍ രാഹുലിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഗില്ലിന്റെ കൈവിരലിന് പരക്കേറ്റതായാണ് വിവരം. രോഹിത് ശര്‍മ്മ വെള്ളിയാഴ്ച തുടങ്ങുന്ന ആദ്യടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇതോടൊപ്പം ഗില്ലും രാഹുലും പരിക്കിന്റെ പിടിയിലായതോടെ യശ്വസി ജയ്സ്വാളിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന കാര്യം ഇന്ത്യയ്ക്ക് തലവേദനയായി.

ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനോട് ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബി.സി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അരങ്ങേറ്റം കുറിക്കാത്ത അഭിമന്യൂ ഈശ്വരനാണ് ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുള്ള മറ്റൊരു ഓപ്പണര്‍. പുതിയ സാഹചര്യത്തില്‍ രോഹിത് ഉടനെ ഓസ്‌ട്രേലിയയിലേക്ക് പറക്കുമോയെന്നും കണ്ടറിയണം. തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പമാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മ.

രോഹിത്തിന് ആണ്‍കുഞ്ഞ് പിറന്നു

ഇന്ത്യയുടെ ടെസ്റ്റ് ഏകദിന ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. രണ്ടാമത്തെ കുട്ടിയെയാണ് ഇരുവരും സ്വാഗതം ചെയ്തത്. ആദ്യമകള്‍ സമൈറയുടെ ജനനം 2018ലായിരുന്നു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം നില്‍ക്കേണടതുള്ളതിനാല്‍ രോഹിത് ബോര്‍ഡര്‍ ഗാവസ്തകര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയിരുന്നില്ല, 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ രോഹിത് കളിക്കില്ലെന്നാണ് വിവരം.