railway

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ അടിമുടി മാറ്റുകയെന്ന ലക്ഷ്യത്തോടെ റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേക്ക്. അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് വന്ദേഭാരത് ട്രെയിനുകളാണ് നിരത്തിലറക്കുക. അടുത്തിടെയാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ആധുനിക കമ്പാര്‍ട്‌മെന്റുകളുടെ ചിത്രവും ദൃശ്യങ്ങളും റെയില്‍വേ പുറത്ത് വിട്ടത്. യൂറോപ്യന്‍ മോഡലിനെ അനുസ്മരിപ്പിക്കുന്ന മോഡലുകള്‍ മികച്ച അഭിപ്രായമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ലഭിക്കുന്നത്.

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ 2025ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാകും ഈ ട്രെയിന്‍ വാണിജ്യ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുക. രണ്ട് മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷമാകും വാണിജ്യ സേവനങ്ങള്‍ക്കായി നല്‍കുകയെന്ന് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ യു സുബ്ബ റാവു പറഞ്ഞു.

800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സ്ലീപ്പര്‍ ട്രെയിന്‍ പരിഗണിക്കുന്നത്. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. പത്ത് ട്രെയിനുകള്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന പ്രഖ്യാപനം വരുമ്പോള്‍ ഒരെണ്ണം സംസ്ഥാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് കേരളം. വന്ദേഭാരത് ചെയര്‍ കാറുകള്‍ വന്‍ ഹിറ്റായതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിന്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ കാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ഹളും ഇതിലുണ്ട്. ബയോ വാക്വം ടോയ്ലറ്റുകള്‍, ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്റെ പ്രത്യേകതകളാണ്.