
കുടുംബത്തിനായാണ് സിനിമാജീവിതത്തിൽ നിന്നും ഇടവേളയെടുത്തതെന്ന് തുറന്നുപറഞ്ഞ് നടി സംഗീത മാധവൻ. മകളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ താനൊരു നടിയായിരുന്നുവെന്നുപോലും മറന്നുപോയിട്ടുണ്ടെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പരാക്രമത്തിന്റെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലുമായി പങ്കുവയ്ക്കുന്നതിനിടയിലാണ് സംഗീത സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ചും പങ്കുവച്ചത്.
'സിനിമയിൽ സജീവമായ സമയത്തും മകളോടൊപ്പം യാത്ര ചെയ്തപ്പോഴും അഭിനയിക്കാൻ കഴിയാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. കുടുംബത്തിനുവേണ്ടിയാണ് കുറച്ച് നാൾ സിനിമയിൽ നിന്നും മാറിനിന്നത്. എന്റെ സിനിമാജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്.
അദ്ദേഹത്തോടൊപ്പം ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ ആഴമൊന്നും മനസിലായിരുന്നില്ല. സംവിധായകൻ പറഞ്ഞത് അതുപോലെ അഭിനയിച്ചു. പക്ഷെ ഇപ്പോഴാണ് ഞാൻ ആ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ കുറച്ചും കൂടി മനോഹരമാക്കാമായിരുന്നു. മലയാള സിനിമയിൽ തന്നെ എനിക്ക് ഏറെ ആരാധന തോന്നിയ വ്യക്തിയാണ് ശ്രീനിവാസൻ. ബുദ്ധിയുളള നടൻ എന്നുവേണമെങ്കിൽ അദ്ദേഹത്തെ പറയാം.
സിനിമാജീവിതത്തിൽ ഞാൻ നല്ലൊരു ഇടവേള എടുത്തിരുന്നു. ചിലപ്പോഴൊക്കെ ഞാനൊരു അഭിനേത്രിയായിരുന്നുവെന്ന് മറന്നുപോയ സമയങ്ങളുണ്ട്. പുറത്തെവിടെയെങ്കിലും പോകുമ്പോൾ എന്നെ ആളുകൾ ശ്യാമള അല്ലേയെന്ന് ചോദിക്കുമ്പോഴാണ് ഞാൻ പഴയകാലം ഓർക്കുന്നത്. ഒരു സമയത്ത് മകളുടെ എല്ലാ കാര്യങ്ങളും നോക്കി ജീവിച്ചപ്പോൾ സമയം തീരെ കിട്ടിയില്ല. പിന്നെ അവൾ പഠിക്കാനും ജോലി സംബന്ധമായ കാര്യങ്ങൾക്കും വിദേശത്ത് പോയതോടെ എന്തോ ശൂന്യത ജീവിതത്തിൽ അനുഭവപ്പെട്ടു. അപ്പോഴാണ് പുതിയ വേഷങ്ങൾ എന്നെ തേടി വന്നത്. വീണ്ടും സിനിമയിൽ എത്തിയത് അങ്ങനെയായിരുന്നു. ഇനി സിനിമയിൽ സജീവമാകാനാണ് തീരുമാനം'- സംഗീത പറഞ്ഞു.