
കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളിൽ അടിതെറ്റിയ വിപണിയിൽ കേരളത്തിലെ പ്രമുഖ കമ്പനികളുടെ ഓഹരി വിലകളും മൂക്കുകുത്തി. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും രൂപയുടെ മൂല്യയിടിവും സൃഷ്‌ടിച്ച കൊടുങ്കാറ്റിനെ അതിജീവിക്കാൻ പല കമ്പനികൾക്കും കഴിഞ്ഞില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(എഫ്.എ.സി.ടി), പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്‌ഷ്മി ബാങ്ക്, മണപ്പുറം, ഇസാഫ് എന്നിവയിൽ നിക്ഷേപിച്ചവർക്കാണ് കനത്ത നഷ്‌ടം നേരിട്ടത്. അതേസമയം ഫെഡറൽ ബാങ്ക്, കിറ്റക്‌സ് എന്നിവയുടെ ഓഹരികൾ പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചുനിന്നു.
രണ്ട് മാസം മുൻപ് 70,000 കോടി രൂപയിലധികം വിപണി മൂല്യമുണ്ടായിരുന്ന കൊച്ചിൻ ഷിപ്പ്‌യാർഡിനാണ് വലിയ നഷ്‌ടം നേരിട്ടത്. കമ്പനിയുടെ ഓഹരി വില 56 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,979 രൂപയിൽ നിന്ന് 1,312 രൂപയിലേക്ക് താഴ്ന്നു. നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മൂല്യം 34,526 കോടി രൂപയാണ്.
നിക്ഷേപകർക്ക് കോടികളുടെ നഷ്‌ടം
1. വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു
2. കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ച വളർച്ച നേടാനായില്ല
3. സ്വർണ വിലയിലെ തകർച്ച എൻ.ബി.എഫ്.സികളുടെ ഓഹരികളിൽ വില്‌പന സമ്മർദ്ദം സൃഷ്‌ടിക്കുന്നു
4. നാണയപ്പെരുപ്പത്തിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും ആശങ്ക വർദ്ധിപ്പിക്കുന്നു
കമ്പനി 56 ആഴ്ചയിലെ ഉയർന്ന വില ഇപ്പോഴത്തെ വില
മുത്തൂറ്റ് ഫിനാൻസ് 2,078 രൂപ 1775.85 രൂപ
ഫാക്‌ട് 1,187 രൂപ 818.7 രൂപ
കല്യാൺ ജുവലേഴ്‌സ് 786 രൂപ 653.9 രൂപ
ഫെഡറൽ ബാങ്ക് 209.77 രൂപ 196.98 രൂപ കിറ്റക്‌സ് 678.70 രൂപ 608.40 രൂപ
ഇസാഫ് സ്‌മോൾ ഫിൻ 82.40 രൂപ 39.04 രൂപ
സൗത്ത് ഇന്ത്യൻ ബാങ്ക് 40.15 രൂപ 22.44 രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ് 2979.45 രൂപ 1312.40 രൂപ
കമ്പനികളുടെ മൂല്യത്തിൽ ഇടിവ്
രണ്ടു മാസത്തിനിടെ കേരളത്തിലെ മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കനത്ത ഇടിവുണ്ടായി.. ഒരവസരത്തിൽ 80,000 കോടി കവിഞ്ഞ് മുന്നേറിയ മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം നിലവിൽ 71,293 കോടി രൂപയിലെത്തി. ഫാക്ടിന്റെ വിപണി മൂല്യം 52,975 കോടി രൂപയിലേക്ക് ഇടിഞ്ഞു. കല്യാൺ ജുവലേഴ്സിന്റെ വിപണി മൂല്യവും 67,500 കോടി ഡോളറിലേക്ക് താഴ്ന്നു. ഇസാഫ്, ജിയോജിത്ത്, മണപ്പുറം തുടങ്ങിയവയുടെയും മൂല്യത്തിൽ ഗണ്യമായ ഇടിവുണ്ടായി.